ഒമിക്രോൺ: കേരള-കർണാടക അതിർത്തികളിൽ പരിശോധന; നിയന്ത്രണം ശക്തമാക്കി സർക്കാർ
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശങ്ങളുണ്ടായത്.
ബംഗളൂരു: രാജ്യത്ത് ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ച കർണാടകയിൽ പ്രതിരോധ നിർദേശങ്ങളുമായി സർക്കാർ. ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമാകും മാളുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശിപ്പിക്കുക. മൾട്ടിപ്ലക്സുകൾക്കും നിർദേശം ബാധകമാണ്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശങ്ങളുണ്ടായത്. ഇന്ന് മുതൽ പുതിയ നിർദേശങ്ങൾ നിലവിൽ വന്നു. കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളോട് ചേർന്നുള്ള ജില്ലകളിൽ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം കർശനമാക്കും. ഒമിക്രോൺ ആശങ്ക നിലനിൽക്കുന്നതിനാൽ വിവാഹ ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ പരമാവധി 500 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ.
രക്ഷിതാക്കൾ വാക്സിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. സർക്കാരിൻ്റെ കീഴിലുള്ള എല്ലാ പരിപാടികൾക്കും 2022 ജനുവരി 15 വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. സ്കൂളുകൾക്കും കോളജുകൾക്കും ഈ നിർദേശം ബാധകമായിരിക്കും. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. പരിശോധനയുടെ ഫലം ലഭ്യമായ ശേഷം മാത്രമായിരിക്കും അവർക്ക് പുറത്തുപോകാൻ അനുവാദം നൽകുകയെന്ന് കർണാടക റവന്യൂ സെക്രട്ടറി ആർ അശോക് പറഞ്ഞു.