ദേശീയ പതാക വലിച്ചൂരി കാവി പതാക ഉയര്‍ത്തി; ഹിജാബ് പ്രതിഷേധത്തിൽ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം
കൊടിമരത്തിന് മുകളില്‍ ഒരു വിദ്യാര്‍ഥി കയറി കാവിക്കൊടി കെട്ടുന്നതും താഴെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്.
ബംഗളൂരു: ഹിജാബ് പ്രതിഷേധത്തിന്റെ മറവിൽ കര്‍ണാടകയില്‍ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം. കര്‍ണാടകയിലെ ഷിമോഗയിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിന്റെ പേരില്‍ ഇന്ത്യന്‍ ദേശീയ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊടിമരത്തിന് മുകളില്‍ ഒരു വിദ്യാര്‍ഥി കയറി കാവിക്കൊടി കെട്ടുന്നതും താഴെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ചുറ്റിലും നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ കാവിക്കൊടിയും ഷാളും വീശുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധങ്ങളുടെ പേരില്‍ ഷിമോഗയില്‍ രാവിലെ കല്ലേറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലിസ് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ പതാക മാറ്റി പകരം കാവി പതാക സ്ഥാപിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. 'കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസ്ഥ കൈവിട്ടുപോവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ക്രമസമാധാനം പുനസ്ഥാപിക്കാനായി ഈ കോളജുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടണം,' കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.
അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ കോളജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് കോളജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളജിന്റെ നിലപാടിനെതിരേ വിദ്യാര്‍ഥിനികള്‍ സമരം തുടരുകയാണ്. എന്നാല്‍, ഹിജാബ് വിവാദത്തില്‍ കോളജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരേയും പോലിസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കോളജുകളില്‍ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ഹരജി കോടതി ബുധനാഴ്ച്ച പരിഗണിക്കും. എന്നാല്‍ ഹരജിയിന്മേല്‍ കോടതിയില്‍ നിന്നും വിധി വരുന്നത് വരെ വിദ്യാര്‍ഥിനികള്‍ക്ക് കോളജില്‍ പ്രവേശിക്കാനാവില്ല. അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് കോളജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.
