'ഭരണഘടനാപരമായ വിഷയങ്ങൾ വിശദമായി പരിശോധിക്കാം'; ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി

അതിനിടെ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഇന്ന് രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു.

Update: 2022-02-14 16:48 GMT

ബം​ഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ ഹരജികളിൽ നാളെയും കർണാടക ഹൈക്കോടതിയിൽ വാദം തുടരും. ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന് ഇന്നത്തെ വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കി.

വിവിധ കോളജുകളിലെ വിദ്യാർഥിനികളാണ് ഹരജി നൽകിയിരിക്കുന്നത്. മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാര്‍ഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. അന്തിമ വിധി വരുന്നത് ഹിജാബ് നിരോധനം തുടരണമെന്നും കോളജുകള്‍ ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഇന്ന് രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ഷിമോ​ഗയില്‍ 13 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ച് ഹിജാബ് നിരോധനത്തിനെതിരായ പ്രക്ഷോഭത്തിന് വീണ്ടും ശക്തി പകർന്നത്.

അതേസമയം ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചിരുന്നു. വന്‍ പോലിസ് വിന്യാസത്തിലാണ് സ്കൂളുകള്‍ ഇന്ന് തുറന്നത്. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തില്‍ വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്‍റെ പേരില്‍ മാണ്ഡ്യയിലും ഷിമോ​ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് നിയമസഭയിലെത്തിയത്. ഹിജാബ് വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തിയത്.

അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ഉഡുപ്പിയില്‍ അടക്കം വിവിധയിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. മംഗളൂരു നഗരത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം 200 മീറ്റർ പരിധിയിൽ കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ആറു മണി മുതൽ ശനിയാഴ്ച വൈകുന്നേരം ആറുമണി വരെയാണ് നിരോധനാജ്ഞ.