700 കോടി ചോദിച്ചപ്പോള്‍ യദ്യൂരപ്പ ആയിരം കോടി തന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയോഗ്യനാക്കപ്പെട്ട എംഎല്‍എ

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് വന്‍ തുക കൈമാറിയത്. കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Update: 2019-11-06 09:26 GMT

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നതിനു മുമ്പ് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ തനിക്ക് ആയിരം കോടി രൂപ നല്‍കിയെന്ന് അയോഗ്യനാക്കപ്പെട്ട എംഎല്‍എ നാരായണ ഗൗഡ. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് വന്‍ തുക കൈമാറിയത്. കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. ഒരാള്‍ തന്നെ കാണാന്‍ എത്തുകയും യദ്യൂരപ്പയുടെ വീട്ടിലേക്ക് പുലര്‍ച്ചെ അഞ്ചിന് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഈ സമയത്ത് യദ്യൂരപ്പ പ്രാര്‍ത്ഥനയിലായിരുന്നു. തന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ട യദ്യൂരപ്പ ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 700 കോടി രൂപ തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 700 കോടിക്ക് പുറമേ 300 കോടി അധികം തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പിന്നീട് അദ്ദേഹം വാഗ്ദാനം നിറവേറ്റി. അത് മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചുവരുന്നു. ഇത്തരത്തില്‍ വാഗ്ദാനം നിറവേറ്റിയ ഒരാളെ പിന്തുണയ്ക്കില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?, താന്‍ അത് ചെയ്തു.

എന്നാല്‍, അതിനു ശേഷം അയോഗ്യരായ എംഎല്‍എമാരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് യദ്യൂരപ്പയെന്നും നാരായണ ഗൗഡ പറഞ്ഞു.കഴിഞ്ഞയാഴ്ച ഹുബള്ളിയില്‍ നടന്ന പാര്‍ട്ടി മീറ്റില്‍ യെദ്യൂരപ്പ സംസാരിച്ച കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായാണ് കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയതെന്നായിരുന്നു യെദ്യൂരപ്പ ഓഡിയോയില്‍ പറഞ്ഞത്. ഓഡിയോ ചോര്‍ന്നതോടെ പാര്‍ട്ടിയും യെദിയൂരപ്പയും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

Tags:    

Similar News