കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല: ദമ്പതികളെ കല്ലെറിഞ്ഞ് കൊന്നു

ദലിതനായ രമേശ് മഡാര്‍(29), ലംബാനി ജാതിക്കാരിയായ ഗംഗമ്മ ലമണി(29) എന്നിവരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരകളായത്.

Update: 2019-11-07 17:45 GMT
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഇതര ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്ത യുവതിയെയും ഭര്‍ത്താവിനെയും കല്ലെറിഞ്ഞു കൊന്നു. കര്‍ണാടകയിലെ ലക്കലാകട്ടി ജില്ലയിലെ ഗദഗ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദലിതനായ രമേശ് മഡാര്‍(29), ലംബാനി ജാതിക്കാരിയായ ഗംഗമ്മ ലമണി(29) എന്നിവരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരകളായത്. ഒരേ ഗ്രാമത്തില്‍ നിന്നുള്ള യുവതീയുവാക്കള്‍ പ്രണയിക്കുകയും കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് നാലുവര്‍ഷം മുമ്പ് വിവാഹം കഴിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭീഷണി കാരണം ശിവമോഗയിലേക്കും ബെംഗളൂരുവിലേക്കും താമസം മാറ്റി. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടാവുകയും ചെയ്തു. ഇതിനു ശേഷം കുടുംബാംഗങ്ങളെ കാണാനായി ഒക്ടോബര്‍ ആറിന് ഇരുവരും ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.

   


    ബുധനാഴ്ച ഇരുവരെയും കണ്ട ഗ്രാമവാസികള്‍ യുവതിയുടെ സഹോദരനെ വിവരമറിയിച്ചു. ഇദ്ദേഹം കുറച്ച് ആള്‍ക്കൂട്ടത്തോടപ്പമെത്തി ദമ്പതികളെ ആക്രമിക്കുകയും കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥനായ ഗുരു ശാന്ത് എഎഫ്പിയോട് പറഞ്ഞു. അക്രമികളില്‍പെട്ട യുവതിയുടെ സഹോദരങ്ങളെ അമ്മാവനും ഉള്‍പ്പെടെ മൂന്ന് പ്രധാന പ്രതികളെ തിരിച്ചറിഞ്ഞതായും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി. രമേശ് സംഭവസ്ഥലത്തു വച്ചും ഗംഗമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് കൊല്ലപ്പെട്ടത്.

    രാജ്യത്തെ ഗ്രാമീണമേഖലകളില്‍ വ്യാപകമായ 'ദുരഭിമാന കൊലപാതകങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്ന സംഭവത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ജാതിവ്യവസ്ഥയ്ക്കു കോട്ടംതട്ടുമെന്നും കുടുംബത്തിന്റെ അഭിമാനം തകര്‍ക്കുന്നുവെന്നും പറഞ്ഞാണ് ഇതര ജാതിയില്‍പെട്ടവര്‍ തമ്മില്‍ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ വേട്ടയാടുന്നത്. കൂടുതലായും യുവതികളുടെ അടുത്ത ബന്ധുക്കളോ ഗ്രാമത്തിലെ മുതിര്‍ന്നവരോ ആണ് ഇത്തരം ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്തതിനു ഗര്‍ഭിണിയായ യുവതി കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവച്ച് കൊന്നിരുന്നു. ഇത്തരം ദുരഭിമാനക്കൊലകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വധശിക്ഷയ്ക്കു വിധേയരാക്കണമെന്ന് 2011ല്‍ സുപ്രിംകോടതി വിധിച്ചിരുന്നു.






Tags:    

Similar News