കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം

അപകടം കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Update: 2020-08-08 09:05 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനാദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം വീതം അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം വീതവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തില്‍ ദുഃഖമറിയിച്ച വ്യോമനയാനമന്ത്രി എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്നും പറഞ്ഞു. കരിപ്പൂരിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക നല്‍കുക. അപകടം കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അപകട കാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ ആക്കം കുറച്ചെന്നും വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടവും കൃതമായി ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ താന്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയാണെന്നും വളരെ പരിചയസമ്പന്നനായ പൈലറ്റാണ് വിമാനം പറത്തിയെതന്നും മന്ത്രി കൂട്ടിചേര്‍ത്തു

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബെഹ്‌റ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത തുടങ്ങിയവരും സംഭവസ്ഥലത്തെത്തി.








Tags:    

Similar News