കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നീളം കുറക്കില്ലെന്ന് കേന്ദ്രമന്ത്രി

Update: 2022-02-05 02:23 GMT

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവള റണ്‍വേയുടെ നീളം കുറക്കില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പിമാരുടെ സംഘത്തെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മലബാറിലെ എംപിമാരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. ഡോ. അബ്ദുസ്സമദ് സമദാനി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, വി കെ ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരായിരുന്നു സംഘത്തില്‍.

റണ്‍വേ നീളം കുറക്കുന്നതിനെതിരെ കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധക്കുറിപ്പ് വ്യോമയാന മന്ത്രിക്ക് സംഘം കൈമാറി. റണ്‍വേ നീളം കുറക്കുന്നത് സുരക്ഷ വര്‍ധിപ്പിക്കുകയല്ല, വിമാനത്താവള പ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുകയെന്ന് എം.പിമാര്‍ ചൂണ്ടിക്കാട്ടി. ഇഎംഎഎസ് സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്തുകയോ, റെസ റണ്‍വേക്ക് പുറത്തേക്ക് നീട്ടാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം.

മംഗലാപുരത്ത് റണ്‍വേക്ക് പുറത്ത് റെസ നീളം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. കോഴിക്കോട് റണ്‍വേ നീളം കുറച്ചു മാത്രമെ റെസ വര്‍ധിപ്പിക്കൂ എന്ന സമീപനം ദുരുദ്ദേശ്യപരമാണ്. വലിയ വിമാനങ്ങളുടെ സര്‍വിസും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്റും എന്നന്നേക്കുമായി ഇല്ലാതാക്കുന്ന, വിമാനത്താവളത്തെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും ഉടന്‍ പിന്മാറണമെന്നും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിച്ച് റെസ റണ്‍വേക്ക് പുറത്തേക്ക് മണ്ണടിച്ചു നീട്ടാനുള്ള നിര്‍ദേശം ഉടന്‍ നല്‍കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. അട്ടിമറി നീക്കങ്ങള്‍ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കും.

മന്ത്രാലയ സെക്രട്ടറി രാജീവ് ബന്‍സല്‍, ജോ. സെക്രട്ടറി എസ്.കെ. മിശ്ര, വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, വ്യോമയാന ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags: