കാണ്‍പൂര്‍ സംഘര്‍ഷം; ബിജെപി നേതാവ് അറസ്റ്റില്‍

കാണ്‍പൂര്‍ സംഭവത്തില്‍ പ്രകോപനപരമായ ട്വീറ്റ് ചെയ്തതിനാണ് ഹര്‍ഷിത് ശ്രീവാസ്തവ് അറസ്റ്റിലായത്.

Update: 2022-06-07 17:52 GMT

ലഖ്‌നോ: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കാണ്‍പൂര്‍ നഗരത്തില്‍ നടന്ന സംഘര്‍ഷത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, കാണ്‍പൂര്‍ അക്രമത്തെക്കുറിച്ച് പ്രകോപനപരമായ അഭിപ്രായ പ്രകടനം നടത്തിയതിന് ഒരു ബിജെപി നേതാവിനെ ജൂണ്‍ 7 ചൊവ്വാഴ്ച പോലിസ് അറസ്റ്റ് ചെയ്തു.

കാണ്‍പൂര്‍ സംഭവത്തില്‍ പ്രകോപനപരമായ ട്വീറ്റ് ചെയ്തതിനാണ് ഹര്‍ഷിത് ശ്രീവാസ്തവ് അറസ്റ്റിലായത്. നഗരത്തിലെ കേണല്‍ഗഞ്ച് പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആക്ഷേപകരവും വിവാദപരവുമായ ഒരു പോസ്റ്റാണ് അറസ്റ്റിലായ ബിജെപി യുവനേതാവ് പോസ്റ്റ് ചെയ്തത്. പോലിസ് അതിവേഗം നടപടിയെടുക്കുകയും അദ്ദേഹത്തിനെതിരേ കേസെടുത്തു, അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്,' കാണ്‍പൂര്‍ പോലിസ് കമ്മീഷണര്‍ വിജയ് സിങ് മീണ പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ജൂണ്‍ 3 വെള്ളിയാഴ്ച നഗരത്തിലെ പരേദ്്, നയിസഡക്, യതീംഖാന പ്രദേശങ്ങളില്‍ ചിലര്‍ കടയുടമകളെ നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.