'സേവാഭാരതി'യെ കൊവിഡ് റിലീഫ് ഏജന്‍സിയാക്കിയ നടപടി കണ്ണൂര്‍ കലക്ടര്‍ താല്‍ക്കാലികമായി റദ്ദാക്കി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമെടുത്തത്.

Update: 2021-05-26 11:54 GMT

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റിലീഫ് ഏജന്‍സിസായി സംഘപരിവാര പോഷക സേവാഭാരതിയെ പ്രഖ്യാപിച്ച നടപടി കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് റദ്ദാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമെടുത്തത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മെയ് 24ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. നേരത്തേ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള റിലീഫ് ഏജന്‍സിയായ സേവാഭാരതിയെ നിയോഗിച്ച് ഉത്തരവിറക്കിയത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മാത്രമല്ല, മുസ് ലിം ലീഗ് നിയന്ത്രണത്തിലുള്ള സി എച്ച് സെന്ററിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാതെ സേവാഭാരതിക്ക് തിടുക്കത്തില്‍ അനുമതി നല്‍കിയതും വിവാദമായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ഐആര്‍പിസിയെ നേരത്തേ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള ആയുഷിന്റെ ആയുര്‍വേദ മരുന്ന് വിതരണം കേന്ദ്രസര്‍ക്കാര്‍ സേവാഭാരതിയെ നിയോഗിച്ച് ഉത്തരവിറക്കിയത് ചര്‍ച്ചയായതിനു തൊട്ടുപിന്നാലെയായിരുന്നു കണ്ണൂര്‍ കലക്ടറുടെ നടപടി. സേവാഭാരതിയുടെ സെക്രട്ടറി എം രാജീവന്‍ കലക്ടര്‍ ടി വി സുഭാഷിന് നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് അനുമതി നല്‍കിയത്.

Kannur Collector suspends 'Sevabharathi' as Covid Relief Agency

Tags:    

Similar News