കനിവ്-108 ആംബുലന്‍സ് ജീവനക്കാര്‍ 21ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിലേക്ക്

300 സര്‍വീസുകളുളള കനിവ് ജീവനക്കാര്‍ പണിമുടക്കിയാല്‍ ആരോഗ്യമേഖല പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ്

Update: 2020-02-19 18:01 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ്-108 ആംബുലന്‍സ് ജീവനക്കാര്‍ 21ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിനൊരുങ്ങുന്നു. ജനുവരിയിലെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കരാറെടുത്തിരിക്കുന്ന ജിവികെ-ഇഎംആര്‍ഐ എന്ന കമ്പനി കബളിപ്പിച്ചെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആഴ്ചതന്നെ ശമ്പളക്കുടിശിക പരിഹരിക്കുമെന്ന് കമ്പനി മേധാവി എ ശരവണന്‍ പറഞ്ഞു.

    സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയാണ് കനിവ്-108. 300 സര്‍വീസുകളുളള കനിവ് ജീവനക്കാര്‍ പണിമുടക്കിയാല്‍ ആരോഗ്യമേഖല പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ്. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ജിവികെ-ഇഎംആര്‍ഐ എന്ന തെലങ്കനാ ആസ്ഥാനമായ കമ്പനിയാണ് ആംബുലന്‍സുകളുടെ കരാര്‍ എടുത്തിരിക്കുന്നത്. പിഎഫ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കമ്പനി കബളിപ്പിച്ചെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

    ശമ്പളത്തില്‍ നിന്ന് പിടിച്ച പിഎഫ് തുക പോലും അടച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. എത്രയും വേഗം ശമ്പള പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി മേധാവി എ ശരവണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലാണെങ്കിലും കമ്പനിയും ജീവനക്കാരും തമ്മിലുള്ള പ്രശ്‌നമെന്ന് പറഞ്ഞ് കൈകഴുകുകയാണ് സര്‍ക്കാര്‍.




Tags: