നമസ്‌കാര നിരയാല്‍ തീര്‍ത്ത എംബ്ലവുമായി ന്യൂസിലന്റ്; ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവച്ച് വില്യംസണും

നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്റിന്റെ ഔദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ചിത്രീകരിച്ചാണ് ന്യൂസിലാന്റ് ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

Update: 2019-03-17 15:55 GMT

വെല്ലിങ്ടണ്‍: ന്യൂസിലന്റിലെ രണ്ടു മസ്ജിദുകളില്‍ തോക്കുധാരി നടത്തിയ നിഷ്ഠൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ് അവിടുത്തെ ഭരണാധികാരികള്‍ക്കൊപ്പം ന്യൂസിലന്റ് ജനതയും. ഒടുവിലായി നമസ്‌കാര നിരയാല്‍ തീര്‍ത്ത ഹൃദയസ്പര്‍ശിയായ എംബ്ലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് അവര്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്റിന്റെ ഔദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ചിത്രീകരിച്ചാണ് ന്യൂസിലാന്റ് ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ന്യൂസിലന്റിലെ ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ത്ഥം സിംഗപ്പൂരുകാരനായ ഡിസൈനര്‍ കെയ്ത്ത് ലീയാണ് ഈ പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തത്. സ്റ്റാന്റിങ് ഇന്‍ സോളിഡാരിറ്റി എന്നെഴുതിയ പോസ്റ്ററില്‍ തോക്കുധാരി പള്ളിക്കുള്ളിലേക്ക് കടന്നുകയറിയപ്പോള്‍ നിര്‍ഭയനായി 'ഹലോ ബ്രദര്‍' എന്നു പറഞ്ഞ വിശ്വാസിയായ വൃദ്ധനോടുള്ള ആദര സൂചകമായി ആ വാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


നിരവധി പ്രമുഖരാണ് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രമുഖരിലൊരാള്‍ കിവീസ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസണ്‍ ആണ്. ന്യൂസിലന്റിലെ മറ്റെല്ലാവരേയും പോലെ ഇന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ താന്‍ ബുദ്ധിമുട്ടുകയാണ്. ഇത്രത്തോളം സ്‌നേഹം ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെ രാജ്യം കടന്നു പോയിട്ടുണ്ടാകില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അതുപോലെ ഹൃദയം തകര്‍ന്നിരിക്കുന്ന ഓരോ ന്യൂസിലന്റുകാരനോടും താന്‍ എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. നമുക്കൊന്നിച്ച് നില്‍ക്കാം എന്ന കുറിപ്പും കെയ്ന്‍ വില്ല്യംസണ്‍ ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ന്റെ ഹിജാബ് ധരിച്ചെത്തി കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച് ലോകത്തിന്റെ കയ്യടി നേടിയിരുന്നു.ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു പള്ളികളിലായി നടന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News