കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പോലിസാണ് കേരളത്തിലുള്ളത്; പോലിസ് ഭീകരതയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ
പദ്ധതി നടത്തിപ്പ് പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുജറാത്ത് സന്ദർശിക്കുന്നതിനെ സിപിഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു.
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പോലിസ് ആണ് കേരളത്തിലുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചവിട്ടാതെ തന്നെ പോലിസിന് സമരക്കാരെ നീക്കാൻ സാധിക്കും. എന്നാൽ, ആശ്ലേഷിച്ച് ഉമ്മ വെച്ച സംഭവം സംസ്ഥാനത്തില്ലെന്നും കാനം പറഞ്ഞു.
സമരക്കാരെ പോലിസ് ബൂട്ടിട്ട് ചവിട്ടിയത് അംഗീകരിക്കുന്നില്ല. ജനം അണിനിരന്ന് കെ റെയിൽ കല്ല് സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കരുത്. കെ റെയിൽ സംവാദത്തിന് ആരെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സർക്കാർ ചുമതലപ്പെടുത്തിയത് പ്രകാരമാണ് സംവാദം സംഘടിപ്പിക്കുന്നതെന്നും കാനം ചൂണ്ടിക്കാട്ടി.
പദ്ധതി നടത്തിപ്പ് പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുജറാത്ത് സന്ദർശിക്കുന്നതിനെ സിപിഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു. രാജ്യത്തെ എല്ലാ കാര്യങ്ങളും കേരളം മനസിലാക്കുന്നത് നല്ലതാണ്. രാഷ്ട്രീയം നോക്കിയല്ല പുതിയ കാര്യങ്ങൾ പഠിക്കുന്നത്. ഗുജറാത്തായത് കൊണ്ട് ഒരു കാര്യം വേണ്ടെന്ന് വെക്കാൻ പറ്റുമോ എന്ന് ചോദിച്ച കാനം, പഠിച്ചത് നടപ്പാക്കണമെങ്കിൽ കൂട്ടായ ആലോചന വേണമെന്നും വ്യക്തമാക്കി.