ഗോ രക്ഷാ സംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

ഗോ സംരക്ഷണത്തിന്റെ പേരില്‍ ആള്‍കൂട്ട നടത്തുന്നവരേയും സംഘര്‍ഷം അഴിച്ചുവിടുന്നവരെയും വെറുതെവിടില്ലെന്നും ഗോശാല ബില്ലുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിനു ശേഷം കമല്‍നാഥ് വ്യക്തമാക്കി.

Update: 2019-02-08 02:11 GMT

ഭോപ്പാല്‍: ഗോഹത്യ നടത്തിയെന്നാരോപിച്ച് മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തിയ നടപടിയെ വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സിങ്. ഗോരക്ഷാ സംഘങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഗോ സംരക്ഷണത്തിന്റെ പേരില്‍ ആള്‍കൂട്ട നടത്തുന്നവരേയും സംഘര്‍ഷം അഴിച്ചുവിടുന്നവരെയും വെറുതെവിടില്ലെന്നും ഗോശാല ബില്ലുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിനു ശേഷം കമല്‍നാഥ് വ്യക്തമാക്കി.ഗോ രക്ഷാ സംഘങ്ങള്‍ എന്ന പേരില്‍ അക്രമികള്‍ കന്നുകാലികളുമായി പോവുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാരെയും മറ്റുജീവനക്കാരെയും ആക്രമിക്കുന്ന സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഗോഹത്യ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഗോ സംരക്ഷകര്‍ക്കെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഗോഹത്യ ആരോപിച്ച് കഴിഞ്ഞ ദിവസം എന്‍എസ്എ ചുമത്തിയ യുവാക്കളുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് ഭോപ്പാല്‍ സൗത്ത്-വെസ്റ്റ് എംഎല്‍എ ആരിഫ് മസൂദ് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ ഘടകം ന്യൂഡല്‍ഹിയില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് എന്‍എസ്എ ചുമത്തിയ നടപടിയെ അനാവശ്യമെന്നാണ് വിശേഷിപ്പിച്ചത്.

Tags:    

Similar News