പെഗാസസ് വാങ്ങിയത് ദേശീയ സുരക്ഷയ്‌ക്കോ മോദിയുടെ സുരക്ഷയ്‌ക്കോയെന്ന് കമല്‍നാഥ്
പ്രതിപക്ഷത്തിന് കൂടി സ്വീകാര്യനായ സുപ്രിംകോടതി ജഡ്ജിയെക്കൊണ്ട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എന്നാല്‍ ആ ജഡ്ജിയുടെ ഫോണ്‍ ചോര്‍ത്തരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് മധ്യപ്രദേശ് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ന്യൂഡൽഹി: ദേശീയ സുരക്ഷയ്ക്കാണോ മോദിയുടെ സുരക്ഷയ്ക്കാണോ സര്‍ക്കാര്‍ പെഗാസസ് വാങ്ങിയതെന്ന് വ്യക്തമാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. പെഗാസസില്‍ സുപ്രിംകോടതി സിറ്റിംങ് ജഡ്ജിയുടെ അന്വേഷണം വേണമെന്നും എന്നാല്‍ ആ ജഡ്ജിയുടെ ഫോണ്‍ ചോര്‍ത്തരുതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു.
ഇസ്രായേല്‍ സ്‌പൈവെയര്‍ പെഗാസസ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച് വിവാദത്തോട് പ്രതികരിക്കുകയായിരുന്നു കമല്‍നാഥ്.
കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് വ്യക്തത നൽകണം. പെഗാസസുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന് സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്കണം. ഇപ്പോള്‍ ആരോപിക്കപ്പെട്ട രീതിയില്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെങ്കില്‍ അത് സ്വകാര്യതയ്‌ക്കെതിരെയുള്ള ആക്രമണം തന്നെയാണ്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമാണ്. പ്രതിപക്ഷത്തിന് കൂടി സ്വീകാര്യനായ സുപ്രിംകോടതി ജഡ്ജിയെക്കൊണ്ട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എന്നാല്‍ ആ ജഡ്ജിയുടെ ഫോണ്‍ ചോര്‍ത്തരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് മധ്യപ്രദേശ് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പെഗാസസ് ഉന്നത നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതില്‍ ഇതിനകം ഫ്രാന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരും അന്വേഷണത്തിന് എത്രയും വേഗം തയ്യാറാവണമെന്ന് കമല്‍നാഥ് സൂചിപ്പിച്ചു. അതേസമയം പാർലമെന്ററി ഐടി കാര്യ സമിതി അടുത്തയാഴ്ച്ച യോഗം ചേരുന്നുണ്ട്.