പോലിസ് കെട്ടിച്ചമച്ച കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ കുറ്റവിമുക്ത

പരാതി ഉയർന്നതിനെത്തുടർന്ന് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. യുവതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

Update: 2021-12-04 14:52 GMT

തിരുവനന്തപുരം: കടയ്ക്കാവൂർ മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ കുറ്റവിമുക്ത. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ വി രജനീഷാണ് യുവതിയെ കുറ്റവിമുക്തയാക്കിയത്. അമ്മയ്ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. 13 കാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.

പരാതി ഉയർന്നതിനെത്തുടർന്ന് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. യുവതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ റിപോർട്ട് തിരുവനന്തപുരം പോക്സോ കോടതി ശരിവെച്ചു. ഇതിനെതിരെ യുവതിയുടെ ഭർത്താവ് സമർപ്പിച്ച ഹരജി പരിഗണിച്ചശേഷമാണ് യുവതിയെ കോടതി കുറ്റവിമുക്തയാക്കിയിരിക്കുന്നത്.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2020 ഡിസംബർ 28 നാണ് യുവതി അറസ്റ്റിലായത്. ഒരു മാസത്തോളമാണ് യുവതിക്ക് തടവിൽ കഴിയേണ്ടിവന്നത്. തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. ഈ അന്വേഷണത്തിലാണ് മകൻ നൽകിയ മൊഴി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.

കേസ് നടപടി കോടതി അവസാനിപ്പിച്ചു. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിദേശത്ത് പിതാവിനൊപ്പം കഴിയവെ കുട്ടി അശ്ലീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചപ്പോൾ ഈ സമയം രക്ഷപ്പെടുന്നതിന് അമ്മ പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ചെന്നാണ് കണ്ടെത്തൽ. 

കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലിസ് തയ്യാറാക്കിയ എഫ്ഐആർ വ്യാജമാണെന്ന ആരോപണവുമായി അമ്മ നേരത്തെ രംഗത്തുവന്നിരുന്നു. എഫ്ഐആറിൽ ആദ്യം ഇൻഫോർമറായി ചേർത്തിരുന്നത് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉദ്യോഗസ്ഥയെയാണ്. എന്നാൽ പിന്നിട് പോലിസ് പറഞ്ഞത് കുട്ടി തന്നെ കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയെന്നാണ്. മൂന്നാമത്തെ കുട്ടിയെ ഭർത്താവിന് വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്ഐ പറഞ്ഞതായും യുവതി നേരത്തെ ആരോപിച്ചിരുന്നു.