കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് മകനെ ഭീഷണിപ്പെടുത്തിയെന്ന് മാതാവ്

വെള്ളിയാഴ്ചയാണ് കേസില്‍ പ്രതിയായ സ്ത്രീക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Update: 2021-01-24 05:39 GMT

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് പ്രതിയായ മാതാവ്. ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് മകനെ ഭീഷണിപ്പെടുത്തി തനിക്കെതിരേ മൊഴി നല്‍കുകയായിരുന്നു. മകന് താന്‍ നല്‍കിയെന്ന് പോലിസ് പറയുന്ന ഗുളികയെക്കുറിച്ച് അറിയില്ല. ചുമക്കുള്ള അലര്‍ജിക്ക് മകന്‍ മരുന്ന് കഴിക്കുന്നുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.

വെള്ളിയാഴ്ചയാണ് കേസില്‍ പ്രതിയായ സ്ത്രീക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തില്‍ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡിസംബര്‍ 18നാണ് പോലിസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മാതാവിനെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറയുകയുണ്ടായി. മാതാവും ഇക്കാര്യം ആവര്‍ത്തിച്ചു. ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.


english title: kadakkavoor pocso case

Tags: