കാബൂളിലെ ഇന്ത്യൻ എംബസി ഉടൻ തുറക്കണം: ഹമീദ് അൻസാരി
സർക്കാർ അടിയന്തരമായി എംബസി വീണ്ടും തുറക്കണമെന്നും ഇത് ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും താൽപ്പര്യങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അൻസാരി പറഞ്ഞു.
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടിയത് ഇന്ത്യൻ സർക്കാരിന് പറ്റിയ തെറ്റാണെന്ന് ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റും അഫ്ഗാനിസ്താനിലെ മുൻ അംബാസഡറുമായ ഹമീദ് അൻസാരി. പൊതുജനങ്ങളുമായി വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും അതിനാൽ, എംബസി അടച്ചുപൂട്ടിയപ്പോൾ തെറ്റായ സന്ദേശമായെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ അടിയന്തരമായി എംബസി വീണ്ടും തുറക്കണമെന്നും ഇത് ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും താൽപ്പര്യങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അൻസാരി പറഞ്ഞു. ദ വയറിനായി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് മുന്നോട്ട് വച്ചത്.
1931-ൽ നാദിർഷാ രാജാവിന്റെ കാലം മുതൽ 1990-91-ൽ ഭരണം മുജാഹിദുകൾ ഏറ്റെടുക്കുന്നത് വരെ നിഷ്പക്ഷതയായിരുന്നു അഫ്ഗാൻ നയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധ സമയത്തും 1965ലെയും 1971ലെയും ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങളിലും കാർഗിൽ യുദ്ധത്തിലും അഫ്ഗാനിസ്താൻ നിഷ്പക്ഷതയുടെ നിലപാട് നിലനിർത്താൻ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.