ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ ആരോപണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍;അഭയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ഇടപെട്ടുവെന്ന് ജലീല്‍

ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനോട് എന്തെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവെയ്ക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ മൊഴികൊടുത്തവര്‍ക്കെതിരെയും അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പറയുന്ന തനിക്കെതിരെയും നടപടി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറകണം

Update: 2022-02-22 08:20 GMT

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ ആരോപണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍.അഭയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ന്യായാധിപന്‍ എന്ന നിലയില്‍ തന്റെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് സിറിയക്ക് ജോസഫ് അഭയകേസില്‍ ഇടപെട്ടിട്ടുണ്ടെന്നതിന് പല തെളിവുകളും ഉണ്ട്.ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനോട് എന്തെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവെയ്ക്കണം.

അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ മൊഴികൊടുത്തവര്‍ക്കെതിരെയും അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പറയുന്ന തനിക്കെതിരെയും നടപടി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറകണം. ഇതില്‍ രണ്ടിലേതെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്.ഡോ സിറിയിക്ക് ജോസഫ് മൗനം വെടിയണം. മൗനം കൊണ്ട് ഓട്ടയടക്കാമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്.അഭയകേസിലെ ഒന്നാം പ്രതിക്ക് താനുമായി കുടുംബ ബന്ധമുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം.

ഒന്നാം പ്രതിയുള്‍പ്പെയുള്ള കേസിലെ പ്രതികളെ രക്ഷിക്കാന്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബില്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നോയെന്ന കാര്യവും അദ്ദേഹം ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറകണം.ഒന്നുകില്‍ അദ്ദേഹം രാജിവെയ്ക്കണം. അതല്ലെങ്കില്‍ ഇത്രയധികം ഗുരുതരമായ രീതിയില്‍ അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ത്തിയ ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം.രണ്ടിലൊന്ന് അദ്ദേഹം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

Tags: