'മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസി'; ആര്‍എസ്എസ് സഹയാത്രികന്‍ ശ്രീ എമ്മിനെ ന്യായീകരിച്ച് കെ ടി ജലീല്‍
ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതുമായും സംഘപരിവാര്‍ മുഖപത്രമായ ഓര്‍ഗനൈസറുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീ എമ്മിനെ മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസിയെന്നാണ് കെ ടി ജലീല്‍ വിശേഷിപ്പിച്ചത്.
കോഴിക്കോട്: ആര്‍എസ്എസ് സഹയാത്രികന്‍ ശ്രീ എമ്മിനെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍. ശ്രീ എമ്മിന് യോഗാ സെന്റര്‍ തുടങ്ങാന്‍ നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ മനുഷ്യ സ്‌നേഹിയാക്കി പുകഴ്ത്തിയുള്ള കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതുമായും സംഘപരിവാര്‍ മുഖപത്രമായ ഓര്‍ഗനൈസറുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീ എമ്മിനെ മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ആധുനിക സന്യാസിയെന്നാണ് കെ ടി ജലീല്‍ വിശേഷിപ്പിച്ചത്.
ആര്‍എസ്എസ്-സിപിഎം ചര്‍ച്ചകള്‍ക്ക് ശ്രീ എം മധ്യസ്ഥത വഹിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായിരുന്നു. ശ്രീ എമ്മിന് നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതോടെയാണ് ആര്‍എസ്എസ്-സിപിഎം ചര്‍ച്ചകളില്‍ അദ്ദേഹം ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ചര്‍ച്ചയായത്. ശ്രീ എമ്മിന് അനധികൃതമായി ഭൂമി നല്‍കിയതിനെ വി ടി ബല്‍റാം ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചിരുന്നു. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് വീട് വയ്ക്കാന്‍ പോലും ഭൂമിയില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ആര്‍എസ്എസ് സഹയാത്രികന് നാലേക്കര്‍ ഭൂമി നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കെ ടി ജലീല്‍ ന്യായീകരണ പോസ്റ്റുമായി രംഗത്തെത്തിയത്. ആരാണ് ശ്രീ എം? എന്ന തലക്കെട്ടിലാണ് ജലീലിന്റെ കുറിപ്പ്. സംസ്ഥാന സര്‍ക്കാര്‍ ഒരു യോഗാ കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വര്‍ഗീയ ശക്തികള്‍ ദുഷ്പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് വിശദീകരണ കുറിപ്പെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
കെ ടി ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ആരാണ് ശ്രീ എം?
ശ്രീ എം എന്ന മുംതാസ് അലി ഖാന്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒരു പദയാത്ര നടത്തിയിരുന്നു. മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കലായിരുന്നു യാത്രയുടെ ലക്ഷ്യം. കക്ഷിരാഷ്ട്രീയം മറന്നാണ് ശ്രീ എമ്മിനെ നാട് വരവേറ്റത്. സത്രങ്ങളിലും ക്ഷേത്രങ്ങളിലും ദര്‍ഗ്ഗകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായിരുന്നു പദയാത്രക്കിടയിലെ അദ്ദേഹത്തിന്റെയും സഹയാത്രികരുടെയും വിശ്രമവും അന്തിയുറക്കവും. മാസങ്ങള്‍ എടുത്താണ് യാത്ര കാശ്മീരിലെത്തിയത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചപ്പോഴും പരിചയപ്പെട്ട് സംസാരിച്ചപ്പോഴും മതജാതിവര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ ശ്രമിക്കുന്ന ദര്‍ശനമാണ് അദ്ദേഹത്തിന്റേതെന്നാണ് എനിക്ക് തോന്നിയത്. ആ തോന്നല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബിനും കെ.എന്‍.എ ഖാദറിനും മറ്റു പല ലീഗ് ജനപ്രതിനിധികള്‍ക്കും ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിക്കാനും പ്രകീര്‍ത്തിച്ച് സംസാരിക്കാനും അവര്‍ തയ്യാറായത്. തവനൂര്‍ വൃദ്ധസദനത്തിലാണ് ശ്രീ എമ്മിന്റെ കാല്‍നട യാത്രക്ക് എടപ്പാള്‍ മേഖലയിലെ സ്വീകരണമൊരുക്കിയിരുന്നത്. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ ഞാനാണ് അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചത്. സൂഫിസവും ഭക്തി പ്രസ്ഥാനവും ശ്രീ എമ്മിന്റെ ചിന്തകളില്‍ സമന്വയിച്ചതായാണ് അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്. എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്‌നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയെന്ന് ശ്രീ എമ്മിനെ ഒരു വാചകത്തില്‍ വിശേഷിപ്പിക്കാം.
ഇത്രയും പറഞ്ഞത്, സംസ്ഥാന സര്‍ക്കാര്‍ ഒരു യോഗാ കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വര്‍ഗീയ ശക്തികള്‍ ദുഷ്പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ്. ഇല്ലാത്ത ലേബല്‍ ആരും ആര്‍ക്കും ദയവു ചെയ്ത് ചാര്‍ത്തിക്കൊടുക്കരുത്. മനുഷ്യര്‍ ഐക്യപ്പെട്ട് ജീവിക്കുന്ന മണ്ണില്‍ സഖാവ് പിണറായിയോടുള്ള കലിപ്പു തീര്‍ക്കാന്‍ വര്‍ഗീയ വിഷം ചീറ്റി അന്തരീക്ഷം മലിനമാക്കരുത്. സ്‌നേഹിച്ചും കളിച്ചും ചിരിച്ചും ഉല്ലസിച്ചും സല്ലപിച്ചും മനുഷ്യര്‍ ഈ നാട്ടില്‍ ജീവിച്ച് പൊയ്‌ക്കോട്ടെ.

