ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സിനോട് യോജിപ്പില്ല: കെ സുധാകരന്‍ എംപി

Update: 2022-11-09 10:11 GMT

കണ്ണൂർ: ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണ്ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടിയോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.


ചാന്‍സലര്‍ പദവി നിയന്ത്രണത്തിലാകുന്നതോടെ സിപിഎം നോമിനികളെ സര്‍വകലാശാലകളില്‍ കുത്തിനിറയ്ക്കാന്‍ സാധിക്കും. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും സിപിഎം രാഷ്ട്രീയവത്കരണം നടപ്പാക്കുകയാണ്.അത് സര്‍വകലാശാലകളിലും വ്യാപകമായി നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ്.ആ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.


ഈ വിഷയത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായം ഒന്നാണ്. വ്യക്തമായ സ്വതന്ത്ര രാഷ്ട്രീയ കാഴ്ചപാടുള്ള മുന്നണിയും പ്രസ്ഥാനവുമാണ് യുഡിഎഫും കോണ്‍ഗ്രസും. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ സ്ഥിതിയാണ്. എന്നാല്‍ അവിടത്തേതിന് സമാനമല്ല കേരളത്തിലെ രാഷ്ട്രീയസ്ഥിതി. അധികാരത്തിന്റെ ബലത്തില്‍ തറ രാഷ്ട്രീയമാണ് സിപിഎമ്മിന്റെത്.അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയവുമായി കേരളത്തെ താരതമ്യം ചെയ്യാന്‍ സാധ്യമല്ല. ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും പിന്‍വാതില്‍ വഴി തിരുകിക്കയറ്റി താക്കോല്‍ സ്ഥാനങ്ങളിലും മറ്റും നിയമനം നല്‍കുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ സംസ്‌കാരമാണ് സിപിഎം കേരളത്തില്‍ പയറ്റുന്നത്.


ഭരണഘടനാപരമായ കടമകളില്‍ ഗവര്‍ണ്ണര്‍ വെള്ളം ചേര്‍ക്കരുത്.സര്‍വകലാശാലയുടെ ഗുണമേന്മ തകര്‍ക്കുന്ന തെറ്റായ നപടികള്‍ തിരുത്താന്‍ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണം. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അവകാശമില്ല. ചട്ടവിരുദ്ധ നിയമനം നടത്താന്‍ സര്‍ക്കാരിന് അവസരം നല്‍കിയത് ഗവര്‍ണ്ണറുടെ ബാലിശമായ നടപടികളാണ്. നാളിതുവരെ ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞതിന് അനുസരിച്ച് തലയാട്ടുകയായിരുന്നു ഗവര്‍ണ്ണര്‍. ക്രമവിരുദ്ധ നിയമനങ്ങള്‍ക്ക് വഴങ്ങിയതിന്റെ തിക്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.


യുവാക്കളെ വഞ്ചിച്ച് താത്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ രാജിക്കായി പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തിപ്പെടുത്തും.താന്‍ പറഞ്ഞ വസ്തുതയെ വളച്ചൊടിച്ച് സിപിഎമ്മിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നത് ഉചിതമല്ല. സികെ ശ്രീധരന്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ നേതൃത്വം തയ്യാറാണ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അദ്ദേഹം കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ്. ആര്‍ക്കും അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമില്ല. പൊതുജീവിതം മുഴുവന്‍ സിപിഎമ്മിനെതിരായ പോരാട്ടം നടത്തിയ കോണ്‍ഗ്രസ് നേതാവാണ് ശ്രീധരന്‍. മനസാക്ഷി ഉണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് വിടില്ലെന്നാണ് വിശ്വാസം. തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനെ ചവിട്ടിയ സംഭവത്തില്‍ പോലീസിന്റെ വീഴ്ചയില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.


ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് എന്നും ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.


അര്‍ഹമായ അവകാശം നിഷേധിക്കപ്പെടുന്നിടത്തെല്ലാം കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.അവര്‍ക്ക് എല്ലാ സംരക്ഷണവും കോണ്‍ഗ്രസ് എക്കാലവും നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനും പോരാട്ടം നടത്തിയിട്ടുണ്ട്. തെറ്റ് ഏത് ഭാഗത്താണെങ്കിലും ചൂണ്ടിക്കാട്ടിയ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. എംവി രാഘവനെതിരെ നടന്നിട്ടുള്ള അക്രമസംഭവങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗത്തിന്റെ ഒരുഭാഗം അടര്‍ത്തിയെടുത്ത് മനഃപൂര്‍വ്വം വിവാദം ഉണ്ടാക്കുകയാണ്. കണ്ണൂരില്‍ സിപിഎമ്മിന്റെ ഓഫീസുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അവര്‍ക്കും സംരക്ഷണം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.


ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. താന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കേട്ടാല്‍ ഇപ്പോള്‍ വിവാദമായ ഭാഗം പറയാനിടയായ സാഹചര്യം എല്ലാവര്‍ക്കും ബോധ്യപ്പെടും. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല.ജനാധിപത്യ അവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് മൗലികാവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ല.ഒരിക്കലും ആര്‍.എസ്.എസിന്റെ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയോ,സഹകരിക്കുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. ആവിഷ്‌ക്കാര,രഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിപ്പേടണ്ടതാണെന്നാണ് വിശ്വാസം.അതുമാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളത്.മറിച്ചുള്ള ദുര്‍വ്യാഖ്യാനം മാധ്യമസൃഷ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.