ഗുജറാത്ത് വംശഹത്യയും സിഖ് കൂട്ടക്കൊലയും അന്വേഷിച്ച ജസ്റ്റിസ് നാനാവതി അന്തരിച്ചു
1984 ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി കമ്മീഷന്‍.
ന്യൂഡല്‍ഹി: 1984 ലെ സിഖ് കൂട്ടക്കൊലയും 2002 ലെ ഗുജറാത്ത് വംശഹത്യയും അന്വേഷിച്ച സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
1984 ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി കമ്മീഷന്‍. പിന്നീട് 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിനും സുപ്രിംകോടതി ജഡ്ജിയായിരുന്ന നാനാവതിയെ ആയിരുന്നു ചുമതലപ്പെടുത്തിയത്. 2014ല്‍ അദ്ദേഹം റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അക്ഷയ് മേത്തയും നാനാവതിയും ചേര്‍ന്നാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയത്.
1935 ഫെബ്രുവർ 17നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1958 ഫെബ്രുവരി 11ന് അഭിഭാഷകനായി എൻറോൾ ചെയ്തു. 1979 ജൂലൈ 19ന് ഗുജറാത്ത് ജഡ്ജ് ആയി അദ്ദേഹത്തിന് സ്ഥിര നിയമനം ലഭിച്ചു. 1993 ഡിസംബർ 14ന് അദ്ദേഹത്തെ ഒഡീഷ ഹൈക്കോടതിയിലേക്ക് മാറ്റി. 1994 ജനുവരി 31 മുതൽ അദ്ദേഹത്തെ ഒഡീഷ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു. 1994 സെപ്തംബർ 28 മുതൽ കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. 1995 മാർച്ച് ആറിനാണ് അദ്ദേഹത്തെ സുപ്രിംകോടതി ജഡ്ജി ആയി നിയമിക്കുന്നത്. 2000 ഫെബ്രുവരി 16നാണ് അദ്ദേഹം സുപ്രിംകോടതിയിൽ നിന്ന് വിരമിച്ചത്.
