'ഞങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കൂ'; ദരിദ്രരാജ്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിച്ച് ലോകാരോഗ്യസംഘടന

ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയ്യാറാവണം. ആഫ്രിക്കയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുതലാണ്. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം 40 ശതമാനം കൂടിയിട്ടുണ്ട്.

Update: 2021-06-26 05:33 GMT

ജനീവ: ലോകത്ത് ദരിദ്രരാജ്യങ്ങള്‍ അനുഭവിക്കുന്നത് രൂക്ഷമായ വാക്‌സിന്‍ ക്ഷാമമാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രംഗത്ത്. വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹികാന്തരീക്ഷം തിരിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് ദരിദ്രരാജ്യങ്ങള്‍ ദുരവസ്ഥയിലേക്ക് പോവുന്നത്. ഇപ്പോഴത്തേത് ഒരു വിതരണ പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുക. ആഗോള സമൂഹമെന്ന നിലയില്‍ ഒരുമിച്ചുനില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ നമ്മള്‍ പരാജയപ്പെടുകയാണെന്നും ഇതിനെ അപലപിക്കുന്നതായും ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയ്യാറാവണം. ആഫ്രിക്കയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുതലാണ്. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം 40 ശതമാനം കൂടിയിട്ടുണ്ട്. ഡെല്‍റ്റ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നുപിടിക്കുന്നത് വളരെയധികം അപകടകാരിയാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്‌സിന്‍ പങ്കിടാന്‍ വിമുഖത കാട്ടിയ രാജ്യങ്ങളെ പേരെടുത്ത് പറയാതെ ലോകാരോഗ്യ സംഘടന വിമര്‍ശിക്കുകയും ചെയ്തു. 'ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മനോഭാവമാണ്. വിതരണത്തിലെ പ്രതിസന്ധികളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനാല്‍, വാക്‌സിന്‍ വിതരണത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം- അഥാനോം പറഞ്ഞു.

പോളിയോ, കോളറ തുടങ്ങിയവയില്‍ ചില രാജ്യങ്ങളുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന് ലോകാരോഗ്യസംഘടനാ വിദഗ്ധരില്‍ ഒരാളായ മൈക്ക് റയാന്‍ പറഞ്ഞു. നേരത്തെ ദരിദ്രരാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കൊവാക്‌സിന്‍ കാംപയിന്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ 132 രാജ്യങ്ങള്‍ക്ക് 90 മില്യന്‍ ഡോസുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവച്ചതോടെ ഈ കാംപയിന്‍ പ്രതിസന്ധിയിലാവുകയായിരുന്നു.

Tags: