ഝാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം: ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം

സംഭവം വാഹനാപകടമാണെന്നും ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓട്ടോ ഡ്രൈവര്‍ കഴിച്ചിരുന്നതായും റിപോര്‍ട്ടിലുണ്ട്.

Update: 2021-08-02 04:16 GMT

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ജഡ്ജി ഉത്തം ആനന്ദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. സംഭവം വാഹനാപകടമാണെന്നും ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓട്ടോ ഡ്രൈവര്‍ കഴിച്ചിരുന്നതായും റിപോര്‍ട്ടിലുണ്ട്.

ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ അന്വേഷണം. ഹൈക്കോടതി അന്വേഷത്തില്‍ നിരീക്ഷണം നടത്തുമെന്നും കാലതാമസമുണ്ടായാല്‍ കേസ് സിബിഐക്ക് കൈമാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അതിവേഗം പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കോടതി ഇടപെടല്‍. പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തലക്ക് പരിക്കേറ്റ് റോഡരികില്‍ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരണത്തിന് കീഴടങ്ങി.

രാജ്യത്ത് ഏറ്റവും അധികം കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ധന്‍ബാദ്. കല്‍ക്കരി മാഫിയകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ധന്‍ബാദിലെ ഈ സംഭവം ഒരു അപകടമെന്ന് എഴുതിതള്ളാനാകില്ലെന്നായിരുന്നു വിലയിരുത്തല്‍. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ അടുത്തകാലത്ത് ഒരു കേസില്‍ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയവും പലകോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു.

Tags:    

Similar News