സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകര്‍ കുടുംബത്തെ സന്ദര്‍ശിച്ചു

സിദ്ദീഖ് കാപ്പന്റെ മുന്‍ സഹപ്രവര്‍ത്തകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തേജസ് ദിനപത്രം മുന്‍ പത്രാധിപരുമായ എന്‍ പി ചെക്കുട്ടി, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ്, തേജസ് ജേണലിസ്റ്റ്-നോണ്‍ ജേണലിസ്റ്റ് ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ പി ഒ റഹ് മത്തുല്ല, വി എ മജീദ്, വേങ്ങര മുന്‍ ലേഖകന്‍ ഖമറുദ്ദീന്‍ തുടങ്ങിയവരാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയത്.

Update: 2020-11-07 13:02 GMT

മലപ്പുറം: ദലിത് യുവതി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട യുപിയിലെ ഹാഥ്‌റസില്‍ വാര്‍ത്താശേഖരണത്തിനു വേണ്ടി പോവുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മാധ്യമപ്രവര്‍ത്തകര്‍ കുടുംബത്തെ സന്ദര്‍ശിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന്റെ മലപ്പുറം വേങ്ങരയ്ക്കു സമീപം പൂച്ചോലമേട്ടിലെ വീട്ടിലെത്തിയാണ് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. അഴിമുഖം ഓണ്‍ലൈനില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് കാപ്പന്‍ നേരത്തേ ദീര്‍ഘകാലം തേജസ് ദിനപത്രത്തില്‍ ഡല്‍ഹി ലേഖകനായിരുന്നു. സിദ്ദീഖ് കാപ്പന്റെ മുന്‍ സഹപ്രവര്‍ത്തകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തേജസ് ദിനപത്രം മുന്‍ പത്രാധിപരുമായ എന്‍ പി ചെക്കുട്ടി, എക്‌സിക്യൂട്ടീവ് എഡിറ്ററും തേജസ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്ററുമായ പി എ എം ഹാരിസ്, തേജസ് ജേണലിസ്റ്റ്-നോണ്‍ ജേണലിസ്റ്റ് ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ പി ഒ റഹ് മത്തുല്ല, വി എ മജീദ്, വേങ്ങര മുന്‍ ലേഖകന്‍ ഖമറുദ്ദീന്‍ തുടങ്ങിയവരാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയത്.

    സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനെയും വിദ്യാര്‍ഥികളായ മൂന്നു മക്കളെയും സന്ദര്‍ശിച്ച സംഘം കള്ളക്കേസ് അവസാനിപ്പിക്കുന്നതു വരെ മാധ്യമരംഗത്തെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കുകയും ചെയ്തു. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസ് 16നു പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസകരമായ നിലപാട് ഉണ്ടാവുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

    സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യുപി പോലിസ് ചുമത്തിയ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുമെന്നു ഭാര്യ റൈഹാനത്ത് അറിയിച്ചു. അദ്ദേഹത്തിന്റെ 90 വയസ്സുള്ള മാതാവിന്റെ സ്ഥിതി വേദനാജനകമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

Journalists visited the family in solidarity with Siddique Kappan




Tags:    

Similar News