നിഷയ്ക്ക് 'രണ്ടില' ചിഹ്നം നല്‍കേണ്ടെന്ന് ജോസഫ് വിഭാഗം

പാലായില്‍ സമവായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതിന് ചില ഉപാധികള്‍ മുന്നോട്ടു വെയ്ക്കാനും ജോസഫ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു.

Update: 2019-08-31 09:04 GMT

കോട്ടയം: പാല ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്‌ക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ധാരണ. നിഷയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ രണ്ടില ചിഹ്നം വിട്ടുനല്‍കേണ്ടെന്നും ജോസഫ് പക്ഷം തീരുമാനിച്ചു.

പാലായില്‍ സമവായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതിന് ചില ഉപാധികള്‍ മുന്നോട്ടു വെയ്ക്കാനും ജോസഫ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു. പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രം ചിഹ്നം അനുവദിക്കാമെന്നാണ് ജോസഫ് പക്ഷം തീരുമാനിച്ചത്. പൊതുസമ്മതനെങ്കില്‍ മാത്രം ചിഹ്നം അനുവദിക്കും. യുഡിഎഫില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥി പട്ടിക നല്‍കേണ്ടെന്നും ജോസഫ് വിഭാഗം നേതൃയോഗം തീരുമാനിച്ചു.

പാലായിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് നാളെ തീരുമാനിക്കും. പാലായില്‍ നിഷയുടെ വിജയസാധ്യതയെക്കുറിച്ച് പറയാനാവില്ലെന്നും പി ജെ ജോസഫ് പ്രതികരിച്ചു. അതേസമയം പാലായില്‍ നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിലാണ് ജോസ് കെ മാണി പക്ഷം എന്നാണ് സൂചന.

Tags: