ഏകപക്ഷീയ നടപടികളുമായി മുന്നോട്ട് പോവുന്ന ഇസ്രയേലുമായി സഹകരണമില്ലെന്ന് ജോര്‍ദാന്‍

ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമഗ്രവും നീതിപൂര്‍വവുമായ സമാധാനം കൈവരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

Update: 2020-09-18 05:45 GMT

അമ്മാന്‍: ഫലസ്തീന്‍ വിഷയത്തിലെ രാജ്യത്തിന്റെ ഉറച്ച നിലപാട് ആവര്‍ത്തിച്ച് ജോര്‍ദാന്‍ പ്രധാനമന്ത്രി ഉമര്‍ റസ്സാസ്. ഇസ്രായേല്‍ ഏകപക്ഷീയ നടപടികള്‍ തുടരുന്നിടത്തോളം കാലം 'സമഗ്ര സമാധാനം' അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമഗ്രവും നീതിപൂര്‍വവുമായ സമാധാനം കൈവരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ജറുസലേം ആസ്ഥാനമായി ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ മണ്ണില്‍ സ്വതന്ത്ര്യരാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഏകപക്ഷീയമായ നടപടികളുമായി ഇസ്രായേല്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അവരോട് കരാര്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവും ബാഹ്യവുമായ മുഴുവന്‍ വെല്ലുവിളികളുമായി ബന്ധപ്പെട്ട് ഇതര അറബ് രാജ്യങ്ങളുമായി

ഏകീകൃത നിലപാട് സ്വീകരിക്കാന്‍ ജോര്‍ദാന്‍ ഒരുക്കമാണെന്നും റസ്സാസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ മൂന്നിലൊന്ന് ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ പദ്ധതി, അമേരിക്കന്‍ മധ്യസ്ഥതയില്‍ ഇസ്രായേലുമായി യുഎഇയും ബഹ്‌റയ്‌നുമുണ്ടാക്കിയ കരാര്‍ തുടങ്ങി നിരവധി വെല്ലുവിളികാണ് യുഎസിന്റെ 'നൂറ്റാണ്ടിന്റെ കരാറു'മായി ബന്ധപ്പെട്ട് 2020ല്‍ ഫലസ്തീനികള്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News