സംസ്ഥാനത്ത് എൻഐഎ, കേരള ഭീകരവിരുദ്ധ സേനകളുടെ സംയുക്ത റെയ്ഡ്

റെയ്ഡ് നടക്കുന്ന വീടുകളിലും പരിസരങ്ങളിലും കേരള പോലിസിന്റേയും സായുധ സേനയുടേയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

Update: 2021-03-15 06:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും എൻഐഎ റെയ്ഡ്. കേരളത്തിൽ കണ്ണൂരും മലപ്പുറത്തും, ഡൽഹിയിൽ ജാഫ്രാബാദിലും, ബം​ഗളൂരുവിൽ രണ്ട് ഇടങ്ങളിലുമാണ് പരിശോധന തുടരുന്നത്. സായുധ സേനയുടെ സംരക്ഷണത്തിലാണ് റെയ്ഡ് നടക്കുന്നത്.

മലപ്പുറം ചേളാരിയിൽ പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പരിശോധനക്കു ശേഷം സംശയാസ്പദമായ യാതൊന്നും കിട്ടിയില്ലെന്ന് എഴുതിനൽകിയാണ് സംഘം മടങ്ങിയത്. ഹനീഫ ഹാജിയുടെ മരുമകൻറെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് എൻഐഎ സംഘം ഹനീഫ ഹാജിയുടെ വീട്ടിലെത്തിയത്.

കണ്ണൂർ താണെയിൽ പരിശോധന തുടരുകയാണ്. എൻഐഎ കൊച്ചി യൂനിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്. ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് റെയ്ഡെന്നാണ് എൻഐഎയുടെ വിശദീകരണമായി വിവിധ മാധ്യമങ്ങൾ നൽകുന്നതെങ്കിലും കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. റെയ്ഡ് നടക്കുന്ന വീടുകളിലും പരിസരങ്ങളിലും കേരള പോലിസിന്റേയും സായുധ സേനയുടേയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

തിങ്കളാഴ്ച്ച പുലർച്ചെ അഞ്ച് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഹനീഫ ഹാജിയുടെ വീടുകൾക്ക് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള ഔദ്യോ​ഗിക വിശദീകരണവും എൻഐയുടെ ഭാ​ഗത്ത് നിന്നും പുറത്തുവന്നിട്ടില്ല.

Similar News