ഫീസ് വര്‍ധനയ്‌ക്കെതിരേ ജെഎന്‍യുവില്‍ വിദ്യാര്‍ഥി സമരം; ഉപരാഷ്ട്രപതിയുടെ ചടങ്ങ് ബഹിഷ്‌കരിച്ചു, വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

സമരവുമായി പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലിസ് തടഞ്ഞത് പോലിസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി. ഇതെത്തുടര്‍ന്ന് സര്‍വകലാശാല അടച്ചു.

Update: 2019-11-11 06:37 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) ഹോസ്റ്റല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സമരവുമായി പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലിസ് തടഞ്ഞത് പോലിസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി. ഇതെത്തുടര്‍ന്ന് സര്‍വകലാശാല അടച്ചു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തിലാണ് സമരം. പോലിസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് വിദ്യാര്‍ഥികള്‍ പുറത്തേക്കിറങ്ങി. ജെഎന്‍യുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. ഉപരാഷ്ട്രപതിയുടെ ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രകടനം നടത്തി.


 മാനവശേഷിവികസന മന്ത്രി കാംപസിലുണ്ട്. മന്ത്രിയെ തടയാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരേ കാംപസില്‍ സമരം നടക്കുന്നുണ്ട്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നഗരത്തിലും പ്രകടനം നടത്തിയിരുന്നു. ഇവിടെ പഠിക്കുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണ്. ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. പുതിയ സമയക്രമത്തിലെ അതൃപ്തി അറിയിച്ച് വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ സമരം അനാവശ്യമാണെന്നും സര്‍വകലാശാലയുടെ സാമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നുമാണ് അധികൃതരുടെ പ്രതികരണം.  

Tags:    

Similar News