ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ എബിവിപി നേതാവായ ഗവേഷക വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ജെഎന്‍യുവിലെ യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന രാഘവേന്ദ്ര മിശ്രയെയാണ് പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
പഠനകാര്യം ചര്‍ച്ചചെയ്യാനെന്ന പേരില്‍ പെണ്‍കുട്ടിയെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തിയ രാഘവേന്ദ്ര ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണു പരാതി. ഹോസ്റ്റല്‍ മുറിയിലെ അപകട അലാറം മുഴക്കിയ പെണ്‍കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരെക്കിയാണ് രക്ഷിച്ചത്. തുടര്‍ന്നു മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് വിദ്യാര്‍ഥിനി പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു. ഐപിസി 354, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സബര്‍മതി ഹോസ്റ്റല്‍ ഭാരവാഹിയായിരുന്ന രാഘവേന്ദ്ര മിശ്ര രണ്ടാം യോഗി എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യോഗിയുടെ പോലെ കാഷായ വസ്ത്രം ധരിച്ചാണ് ഇയാള്‍ കാംപസിലെത്തിയിരുന്നത്.