ജിഷ്ണു പ്രണോയി മരണപ്പെട്ടിട്ട് അഞ്ച് വർഷം; നീതി ലഭിച്ചില്ലെന്ന് പിതാവ്; പ്രക്ഷോഭം മറന്ന് എസ്എഫ്ഐ

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സംസ്ഥാന പോലിസും, പിന്നീട് ക്രൈംബ്രാഞ്ചും കേസിൽ അന്വേഷണം നടത്തിയത്. എന്നിട്ടും യാതൊരു തരത്തിലുള്ള നീതിയും ആ കുടംബത്തിന് ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.

Update: 2022-01-10 14:41 GMT

കോഴിക്കോട്: കോഴിക്കോട് വളയം സ്വദേശിയും തൃശ്ശൂർ പാമ്പാടി നെഹ്റുകോളജ് എഞ്ചിനിയറിങ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ജിഷ്ണു പ്രണോയ് മരണപ്പെട്ടിട്ട് ആറ് വർഷം പിന്നിട്ടു. 2017 ജനുവരി 6 ന് രാത്രിയാണ് ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ മരണമായിരുന്നു ജിഷ്ണു പ്രേണോയിയുടേത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സംസ്ഥാന പോലിസും, പിന്നീട് ക്രൈംബ്രാഞ്ചും കേസിൽ അന്വേഷണം നടത്തിയത്. എന്നിട്ടും യാതൊരു തരത്തിലുള്ള നീതിയും ആ കുടംബത്തിന് ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. വർഷാ വർഷം ജിഷ്ണു പ്രണോയ് അനുസ്മരണം എസ്എഫ്ഐ നടത്തുന്നുണ്ടെങ്കിലും ജിഷ്ണു പ്രണോയിയുടെ കേസിൽ നീതി ലഭിക്കാത്തതിൽ പ്രക്ഷോഭമൊന്നും ഉണ്ടാകാറുമില്ല.

സംസ്ഥാന പോലിസും, ക്രൈംബ്രാഞ്ചും ഏറ്റെടുത്ത കേസുകളിൽ അന്വേഷണം എങ്ങും എത്തായതോടെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. തുടർന്ന് കേരള സർക്കാർ കേസ് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. ജിഷ്ണുവിന്റേത് കൊലപാതകം ആണെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആരോപണം. മൃതദേഹത്തിൽ കാണപ്പെട്ട പരുക്കുകൾ ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു.

ജിഷ്ണുവിന്റെ പോസ്റ്റ്മോർട്ടം റിപോർട്ട് പോലും അട്ടിമറിക്കപ്പെട്ടു. എഫ്ഐആറിൽ കൃത്രിമം നടന്നതായും കുടുംബം ആരോപിച്ചിരുന്നു. ഒടുവിൽ കേസ് സിബിഐ ഏറ്റെടുത്തെങ്കിലും കുറ്റാരോപിതർ ആയവർ പോലും സിബിഐ അന്വേഷണത്തിൽ ഒഴിവാക്കപ്പെട്ടു. ഒടുവിൽ ഒരു കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതായി അറിയാൻ കഴിഞ്ഞു. നീതി ലഭിച്ചിട്ടില്ല രാഷ്ട്രീയമായും, സാമ്പത്തികമായും പിടിപാടുള്ളവരാണ് പ്രതികൾ. നാല് പ്രതികളിൽ പ്രധാന പ്രതികളായ രണ്ടു പേർ ഒഴിവാക്കപ്പെട്ടു. ഈ കേസ് ഇങ്ങനെ ആവാൻ കാരണം രാഷ്ട്രീയവും, സാമ്പത്തികവും ആണെന്ന് പിതാവ് അശോകൻ പറയുന്നു.

പാമ്പാടി എഞ്ചിനിയറിങ് കോളജിൽ വിദ്യാർഥി അവകാശങ്ങൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ചതിനാണ് ജിഷ്ണുവിനെ മാനേജ്മെന്റ് നോട്ടപ്പുള്ളിയാക്കി മാറ്റിയതെന്നായിരുന്നു ആദ്യ ഘട്ടത്തിൽ എസ്എഫ്ഐ പറഞ്ഞിരുന്നത്. ജിഷ്ണു പ്രണോയിയുടെ പേരിൽ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് അന്നത്തെ അന്വേഷണ ഉദ്യോ​ഗസ്ഥനായ ഡിവൈഎസ്പി ബിജു കെ സ്റ്റീഫൻ ആണെന്ന ആരോപണവും ഉയർന്നിരുന്നു. അതിൽ കൃത്യമായ മറുപടി നൽകാൻ പോലും അന്നത്തെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.

2016ല്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത ഉദ്യോ​ഗസ്ഥൻ കൂടിയായിരുന്നു ബിജു കെ സ്റ്റീഫൻ. കോളജ് ചെയർമാൻ കൃഷ്ണദാസ്, പ്രിൻസിപ്പൽ ശക്തിവേൽ, അധ്യാപകൻ സി പി പ്രവീൺ തുടങ്ങിയവരെ പ്രതിചേർത്ത് പോലിസ് എഫ്ഐആർ. സമർപ്പിച്ചിരുന്നു. തുടക്കംമുതൽ തന്നെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കുടുംബം അന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിവേദനം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നത് ശ്രദ്ധോയമാണ്.