സിമി കേസ്: അവര്‍ക്ക് നഷ്ടമായ 20 വര്‍ഷത്തെ കുറിച്ച് ആലോചിച്ച് ഹൃദയം തകര്‍ന്നുപോകുന്നതായി ജിഗ്‌നേഷ് മേവാനി

പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും സിമിയുടെ പ്രവര്‍ത്തകരാണെന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ചാണ് 127 പ്രതികളെയും സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് ജഡ്ജി എ.എന്‍ ധവെ വെറുതെ വിട്ടത്.

Update: 2021-03-06 18:08 GMT

അഹമ്മദാബാദ്: സിമി ബന്ധം ആരോപിച്ച് 127 പേരെ 20 വര്‍ഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമാണെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. അവര്‍ക്ക് നഷ്ടമായ 20 വര്‍ഷത്തെ കുറിച്ച് ആലോചിച്ച് തന്റെ ഹൃദയം തകര്‍ന്നുപോകുന്നുവെന്നും ജിഗ്‌നേഷ് കുറിച്ചു. ട്വിറ്ററിലാണ് മേവാനിയുടെ പ്രതികരണം.

'2001ല്‍ സിമി അംഗങ്ങള്‍ എന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തവരെ 20 വര്‍ഷത്തിന് ശേഷം ഗുജറാത്ത് കോടതി വിട്ടയച്ചിരിക്കുകയാണ്. അവര്‍ക്ക് നഷ്ടപ്പെട്ട 20 വര്‍ഷത്തെ കുറിച്ച് ആലോചിച്ച് എന്റെ ഹൃദയം നുറുങ്ങുന്നു. ആ കാലം അവര്‍ക്ക് തിരിച്ചുകിട്ടില്ല. പരാജയപ്പെട്ട നീതിന്യായ സംവിധാനത്തിന് എല്ലാ നന്ദിയും' എന്നാണ് ജിഗ്‌നേഷ് കുറിച്ചത്. പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ട്വീറ്റ് പങ്കുവച്ചു.

പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും സിമിയുടെ പ്രവര്‍ത്തകരാണെന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ചാണ് 127 പ്രതികളെയും സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് ജഡ്ജി എ.എന്‍ ധവെ വെറുതെ വിട്ടത്.

2001 ലാണ് കേസിനാസ്പദമായ സംഭവം. സൂറത്തിലെ രാജശ്രീ ഹാളില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ സിമി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആള്‍ ഇന്ത്യ മൈനോറിറ്റീസ് എഡ്യുക്കേഷണല്‍ ബോഡ് വിളിച്ചുചേര്‍ത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നും രാജ്യദ്രോഹപ്രവര്‍ത്തനം ലക്ഷ്യമിട്ടിരുന്നുവെന്നും പോലിസ് ആരോപിച്ചു. തുടര്‍ന്ന് കുറ്റാരോപിതര്‍ക്ക് മേല്‍ പോലിസ് യുഎപിഎയും ചുമത്തി. ശേഷം പതിനൊന്ന് മാസങ്ങള്‍ക്കിപ്പുറമാണ് ഗുജറാത്ത് ഹൈകോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

Tags:    

Similar News