ഓൺലൈൻ ക്ലാസിന് സൗകര്യമില്ല; സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിൽ
13 ലക്ഷം വിദ്യാർഥികളാണ് ഓൺലൈൻ പഠനം നടത്തുന്നത്, എന്നാൽ 1 മുതൽ 8ാം ക്ലാസുവരെ 37 ലക്ഷം വിദ്യാർഥികളാണ് സംസ്ഥാനത്ത് ഉള്ളത്.
ലത്തേഹാർ: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലെന്നും സ്കൂളുകൾ വീണ്ടും തുറക്കണമെന്നും ആവശ്യപ്പെട്ട് ജാർഖണ്ഡിൽ ആദിവാസി വിദ്യാർഥികളുടെ പ്രതിഷേധം. വെള്ളിയാഴ്ച്ചയാണ് ലതേഹാർ ജില്ലയിലെ മാണിക ബ്ലോക്കിൽ നിന്നുള്ള 100-ഓളം പ്രൈമറി സ്കൂൾ വിദ്യാർഥികൾ 'സ്കൂൾ ഖോലോ' പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രൈമറി സ്കൂളുകൾ തുറക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും മാണിക ബ്ലോക്ക് ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്ററോളം സഞ്ചരിച്ച് മാണിക ഹൈസ്കൂളിൽ മാർച്ച് അവസാനിപ്പിച്ചു.
ഗ്രാമീണ തൊഴിലാളികളുടെ പ്രാദേശിക സംഘടനയായ ഗ്രാം സ്വരാജ് മസ്ദൂർ സംഘാണ് (ജിഎസ്എംഎസ്) പ്രതിഷേധ റാലി സംഘടിപ്പിച്ചത്. മാണിക പോലുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി മോശമായതും സ്മാർട്ട് ഫോണുകളുടെ അഭാവവും കാരണം വളരെ കുറച്ച് കുട്ടികൾക്ക് മാത്രമേ ഓൺലൈനിൽ പഠിക്കുവാൻ കഴിയുന്നുള്ളുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
സെപ്തംബറിൽ നിയമസഭയിൽ നൽകിയ ജാർഖണ്ഡ് സർക്കാരിന്റെ കണക്കുകൾ പറയുന്നത് 35 ശതമാനം വിദ്യാർഥികൾ മാത്രമാണ് വാട്‌സ്ആപ്പ്, ദൂരദർശൻ, റേഡിയോ എന്നിവയിൽ നൽകിയ ഓൺലൈൻ ഉള്ളടക്കം പ്രയോജനപ്പെടുത്തിയത്. 13 ലക്ഷം വിദ്യാർഥികളാണ് ഓൺലൈൻ പഠനം നടത്തുന്നത്, എന്നാൽ 1 മുതൽ 8ാം ക്ലാസുവരെ 37 ലക്ഷം വിദ്യാർഥികളാണ് സംസ്ഥാനത്ത് ഉള്ളത്.
മാണികയിലെ മിക്ക മാതാപിതാക്കളുടെയും പ്രശ്നം സങ്കീർണ്ണമാക്കുന്നത് അവർക്ക് അവരുടെ കുട്ടികൾക്ക് സ്വകാര്യ ട്യൂഷനുകൾ താങ്ങാനാവുന്നില്ല എന്നതാണ്. 300 രൂപയിൽ താഴെയാണ് മേഖലയിലെ ദിവസക്കൂലി എന്നതുകൊണ്ട് തന്നെ സ്വകാര്യ ട്യൂഷനുകൾ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു.
