കാർഷിക നിയമങ്ങൾക്കെതിരേ ജമ്മു കശ്മീരിൽ പ്രതിഷേധം
ആവശ്യം ഉണ്ടെങ്കിൽ, ഞങ്ങൾ ഡൽഹിയിൽ കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ അണിനിരക്കാൻ തയാറാണെന്ന് വസീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജമ്മു: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജമ്മു കശ്മീരിൽ പ്രതിഷേധം. ജമ്മു മേഖലയിൽ ബന്ദ് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്, പൊതുഗതാഗതം സ്തംഭിച്ചു.
യാത്രക്കാർക്ക് പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും കടകളും വ്യാപാര സ്ഥാപനങ്ങളും ഭാഗികമായി തുറന്നിരുന്നു. ജമ്മു-പത്താൻകോട്ട് ഹൈവേ ഉപരോധിച്ചുകൊണ്ട് ബിക്രം ചൗക്കിൽ നിന്ന് ദിജിയാനയിലേക്ക് ജമ്മു കശ്മീർ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ജെകെടിഡബ്ല്യുഎയും മറ്റ് സാമൂഹിക, മത, രാഷ്ട്രീയ സംഘടനകളും ബന്ദിന് പിന്തുണ നൽകി. പ്രതിഷേധം സമാധാനപരമായിരുന്നു. കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്ന് കാർഷിക നിയമങ്ങളും ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ച് തങ്ങൾ തെരുവിലുണ്ടെന്ന് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ ജെകെടിഡബ്ല്യുഎ ചെയർമാൻ ടിഎസ് വസീർ പറഞ്ഞു.
ആവശ്യം ഉണ്ടെങ്കിൽ, ഞങ്ങൾ ഡൽഹിയിൽ കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ അണിനിരക്കാൻ തയാറാണെന്ന് വസീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാഷണൽ പാന്തേഴ്സ് പാർട്ടി (എൻപിപി), കിസാൻ വികാസ് ഫ്രണ്ട്, യുനൈറ്റഡ് സിഖ് ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ നിരവധി സാമൂഹിക, മത, രാഷ്ട്രീയ സംഘടനകളും ബന്ദ് ആഹ്വാനത്തെ പിന്തുണച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സമാധാനപരമായ പ്രതിഷേധ പ്രകടനം നടത്തി.