ത്രിപുരയിലെ 12 മസ്ജിദുകൾ കത്തിച്ചതിന്റെ തെളിവുകൾ ജംഇയത്ത് ഉലമ എ ഹിന്ദ് പുറത്തുവിട്ടു
മുസ് ലിം പള്ളികൾ ആക്രമിക്കപ്പെട്ടെന്ന റിപോർട്ടുകൾ നിഷേധിച്ച സംസ്ഥാന പോലിസ് ഡയറക്ടർ ജനറലിന്റെ അവകാശവാദത്തെ തെളിവുകൾ നിരത്തിയാണ് ജംഇയത്ത് ഉലമ എ ഹിന്ദ് പ്രതിരോധിച്ചത്.
ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ത്രിപുരയിൽ ഹിന്ദുത്വർ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്ത മസ്ജിദുകളുടെ വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെ 12 പള്ളികളുടെ പട്ടിക മൗലാന മഹ്മൂദ് മഅ്ദനിയുടെ നേതൃത്വത്തിലുള്ള ജംഇയത്ത് ഉലമ എ ഹിന്ദ് തിങ്കളാഴ്ച പുറത്തുവിട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പര്യടനം നടത്തിയ വസ്തുതാന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മുസ് ലിം പള്ളികൾ ആക്രമിക്കപ്പെട്ടെന്ന റിപോർട്ടുകൾ നിഷേധിച്ച സംസ്ഥാന പോലിസ് ഡയറക്ടർ ജനറലിന്റെ അവകാശവാദത്തെ തെളിവുകൾ നിരത്തിയാണ് ജംഇയത്ത് ഉലമ എ ഹിന്ദ് പ്രതിരോധിച്ചത്. ത്രിപുര ഡിജിപി ഇതിനെ 'വ്യാജ വാർത്ത' എന്നാണ് വിളിച്ചത്... പോലിസിനും ഭരണകൂടത്തിനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഇത്തരമൊരു ചിന്താഗതിയുണ്ടെങ്കിൽ ത്രിപുരയിൽ എന്തും സംഭവിക്കാമെന്ന് ജംഇയത്ത് ഉലമ എ ഹിന്ദ് ദേശീയ പ്രസിഡന്റ് മൗലാന മഹമൂദ് മഅ്ദനി പറഞ്ഞു.
തിങ്കളാഴ്ച ന്യൂഡൽഹിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, ത്രിപുരയിലെ പ്രകടനങ്ങളിലൊന്നിൽ മുസ് ലിം പള്ളികൾ കത്തിക്കുകയും തകർക്കുകയും ചെയ്ത കുറ്റവാളികൾക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിന്റെ ഈ മനോഭാവം രാജ്യത്തിന്റെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും അഖണ്ഡതയ്ക്കും ഹാനികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.