ഡൽഹി സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേട്ടു കേള്‍വിയില്ലാത്ത സംഘടന; അവ്യക്തത തുടരുന്നു

ജയ്ഷ് ഉല്‍ ഹിന്ദിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത് ഇന്ത്യക്കെതിരെയുള്ള നീക്കമാണെന്നാണ്.

Update: 2021-01-30 14:22 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു സമീപത്ത് നടന്ന സ്ഫോടനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആക്രമണം നടന്നതിനു പിന്നാലെ ജയ്ഷ് ഉല്‍ ഹിന്ദ് എന്ന അജ്ഞാത സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഘടനയാണിത്.

‌ആക്രമണം നടത്തിയത് തങ്ങളാണെന്ന ജയ്ഷ് ഉല്‍ ഹിന്ദിന്റെ പ്രസ്താവനയുടെ ടെല​ഗ്രാം മെസഞ്ചർ സ്‌ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. വരാന്‍ പോകുന്ന ആക്രമണങ്ങളുടെ തുടക്കം മാത്രമാണിതെന്നും ഇന്ത്യ നടത്തുന്ന ക്രൂരതകള്‍ക്കുള്ള പ്രതികാരമണിതെന്നും ജയ്ഷ് ഉല്‍ ഹിന്ദിന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ സ്‌ഫോടന സ്ഥലത്തു നിന്നും ബാറ്ററിയുടെ അവശിഷ്ടങ്ങള്‍ ഡല്‍ഹി പോലിസ് കണ്ടെടുത്തിട്ടുണ്ട്. ടൈമര്‍ ഡിവൈസ് ഉപയോഗിച്ചായിരിക്കാം സ്ഫോടനം നടത്തിയതെന്ന് പോലിസ് കരുതുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറ്റു വിവരങ്ങള്‍ ശേഖരിക്കാന്‍ നാഷണണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നേരത്തെ സ്‌ഫോടന സ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയിരുന്നതായാണ് ഔദ്യോ​ഗിക വിശദീകരണം. ഇസ്രായേലിനോടുള്ള പ്രതികാരമാണിതെന്നാണ് സ്‌ഫോടന സ്ഥലത്തു നിന്നും ലഭിച്ച കത്ത് നല്‍കുന്ന സൂചനയെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ജയ്ഷ് ഉല്‍ ഹിന്ദിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത് ഇന്ത്യക്കെതിരെയുള്ള നീക്കമാണെന്നാണ്.