യെസ് ബാങ്ക് തട്ടിപ്പ്: റാണാ കപൂറിന്റെ ലണ്ടനിലെ 127 കോടിയുടെ ഫ്‌ലാറ്റ് പിടിച്ചെടുത്തു

മാര്‍ച്ചില്‍ സിബിഐ ആണ് റാണ കപൂറിന് എതിരെ രണ്ട് അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Update: 2020-09-26 08:18 GMT

ന്യൂഡല്‍ഹി: ലണ്ടനില്‍ ജയിലില്‍ കിടക്കുന്ന യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി  വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഡുഇറ്റ് ക്രിയേഷന്‍സ് ജെഴ്സി ലിമിറ്റഡിന്റെ പേരില്‍ 2017ലാണ് റാണ കപൂര്‍ ലണ്ടനിലെ ഈ ഫ്ളാറ്റ് വാങ്ങിയത്. 93 കോടി രൂപയ്ക്കായിരുന്നു അന്ന് റാണ ഈ ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നത് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ ഈ സ്വത്ത് വില്‍ക്കാന്‍ റാണ കപൂര്‍ ശ്രമം നടത്തുന്നതായി അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപെട്ട് റാണാ ജയിലാണ്. വിവിധ ബാങ്കുകളില്‍നിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതില്‍ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം.

ഫ്ളാറ്റ് വില്‍ക്കുന്നതിന് വേണ്ടി ഒരു പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റിനെ റാണ കപൂര്‍ ചുമതലപ്പെടുത്തിയതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ വെബ് സൈറ്റുകളില്‍ ഈ വസ്തുവകകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് റാണ കപൂറിന്റെ വസ്തുവകകള്‍ ഇഡി പിടിചെടുത്തത്.

മാര്‍ച്ചില്‍ സിബിഐ ആണ് റാണ കപൂറിന് എതിരെ രണ്ട് അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാണ കപൂറിന് എതിരെ ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍ അന്വേഷണത്തിന് തുടക്കമിട്ടു. ഏപ്രിലിനും ജൂണിനും ഇടയില്‍ യെസ് ബാങ്ക് 3700 കോടി രൂപ ദിവാന്‍ ഹൗസിംഗ് ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. പകരമായി 600 കോടി രൂപ ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍ ആയ കപില്‍ വാധ്വാന്‍ റാണ കപൂറിന് നല്‍കിയതായും ആരോപണമുണ്ട്. കപൂറും ഭാര്യയും ചേര്‍ന്ന് അവാന്ത ഗ്രൂപ്പില്‍ നിന്നും യഥാര്‍ത്ഥ മൂല്യം കുറച്ച് കാണിച്ച് ബംഗ്ലാവ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. റാണ കപൂറിനെ കൂടാതെ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും ജുഡീഷ്യ കസ്റ്റഡിയിലാണ്.




Similar News