പിഎസ്എല്‍വിയുടെ 50ാം കുതിപ്പ് ഇന്ന്; 10 ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക്

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബി ആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാകും പിഎസ്എല്‍വിയുടെ ക്യുഎല്‍. പതിപ്പ് ഭ്രമണപഥത്തിലേക്ക് കുതിക്കുക .ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.25 നാണ് വിക്ഷേപണം.

Update: 2019-12-11 02:42 GMT

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു ചരിത്ര നേട്ടത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. അന്‍പതാം വിക്ഷേപണത്തിനാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വി തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബി ആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാകും പിഎസ്എല്‍വിയുടെ ക്യുഎല്‍. പതിപ്പ് ഭ്രമണപഥത്തിലേക്ക് കുതിക്കുക .ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.25 നാണ് വിക്ഷേപണം.

എസ്ആര്‍ ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്2 ബി.ആര്‍.1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്.

ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പിഎസ്എല്‍വി വഹിക്കും. 21 മിനിറ്റും 19.5 സെക്കന്‍ഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.

ഇത് വരെ നടത്തിയ 49 ദൗത്യങ്ങളില്‍ 46 എണ്ണവും നൂറ് ശതമാനം വിജയിപ്പിക്കാന്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് (പിഎസ്എല്‍വി) കഴിഞ്ഞിട്ടുണ്ട്.1994നും 2019നും ഇടയില്‍ 55ലധികം ഇന്ത്യന്‍ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളില്‍ നിന്നുള്ള 310 ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

Tags:    

Similar News