ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; ആളപായമില്ല

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തെല്‍ അവീവില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇസ്രയേലിന്റെ ഏറ്റവും പുതിയ ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

Update: 2020-08-24 13:14 GMT

ഗസ സിറ്റി: ഗസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം തുടരുന്നു. ഈ മാസം ആറു മുതല്‍ ഗസയില്‍ സയണിസ്റ്റ് സൈന്യം ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിവരികയാണ്. ഗസയ്‌ക്കെതിരായ ഉപരോധം കര്‍ശനമാക്കിയതോടൊപ്പം മേഖലയിലെ ഏക വൈദ്യുത നിലയത്തിലേക്കുള്ള ഇന്ധന വരവ് തടഞ്ഞ് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ പ്രദേശത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്തു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തെല്‍ അവീവില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇസ്രയേലിന്റെ ഏറ്റവും പുതിയ ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഹമാസ് കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായും ഹമാസ് തുരങ്കത്തേയും ചില സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും

ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ നിന്ന് ആക്രമണ ബലൂണുകള്‍ വിക്ഷേപിച്ചതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. അതേസമയം, ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദക്ഷിണ നഗരമായ ഖാന്‍ യൂനിസിലെ അല്‍ഖരാര പട്ടണത്തിന് കിഴക്ക് ഭാഗത്താണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തു. ഇവിടെ മൂന്നു മിസൈലുകളെങ്കിലും പതിച്ചതായും വന്‍ ഗര്‍ത്തം രൂപപ്പെട്ടതായും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

തെക്കന്‍ ഗാസ മുനമ്പിലെ റാഫയുടെ കിഴക്ക് ഭാഗത്ത് ഇസ്രായേല്‍ പീരങ്കി ആക്രമണവും നടത്തി.

അതേസമയം, അനൗപചാരിക വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാനായി ഈജിപ്ഷ്യന്‍ പ്രതിനിധി സംഘത്തിന്റെ മധ്യസ്ഥതയില്‍ ശ്രമം നടത്തിവരികയാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഗാസ മുനമ്പില്‍ 20 ദശലക്ഷം ജനസംഖ്യയുണ്ട്. ഇവരില്‍ പകുതിയിലധികം പേരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. 2007 മുതല്‍ പലസ്തീന്‍ പ്രദേശം വിനാശകരമായ ഇസ്രായേല്‍ ഉപരോധത്തില്‍ ഞെരുങ്ങി അമരുകയാണ്.

2008 മുതല്‍ ഇസ്രായേലും ഹമാസും മൂന്ന് യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ചു ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യപടിയായാണ് പോംപിയോ ഇസ്രായേലിലെത്തുന്നത്.


Tags:    

Similar News