സ്‌കൂളില്‍ അതിക്രമിച്ച് കയറി ഇസ്രായേലി സൈന്യം നാലാം ക്ലാസുകാരനായ ഫലസ്തീന്‍ ബാലനെ അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)

ഹെബ്രോണ്‍ നഗരത്തിലെ ഇബ്രാഹിമി മസ്ജിദിനോട് ചേര്‍ന്നുള്ള ജാബിര്‍ മേഖലയിലെ സിയാദ് ജാബിര്‍ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിയെയാണ് ഇസ്രയേല്‍ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തത്.

Update: 2019-03-23 09:30 GMT

വെസ്റ്റ്ബാങ്ക്: സ്‌കൂള്‍ ക്ലാസ് മുറിയില്‍ അതിക്രമിച്ചു കയറി ഇസ്രയേല്‍ അധിനിവേശ സേന പത്തുവയസ്സുകാരനായ ഫലസ്തീനി ബാലനെ അറസ്റ്റ് ചെയ്തു. തടയാന്‍ ശ്രമിച്ച സ്‌കൂള്‍ വൈസ് പിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു. കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു സയണിസ്റ്റ് സൈന്യത്തിന്റെ ഈ അതിക്രമം.

ഹെബ്രോണ്‍ നഗരത്തിലെ ഇബ്രാഹിമി മസ്ജിദിനോട് ചേര്‍ന്നുള്ള ജാബിര്‍ മേഖലയിലെ സിയാദ് ജാബിര്‍ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിയെയാണ് ഇസ്രയേല്‍ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തത്.

12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരേ സൈനിക നടപടികള്‍ പാടില്ലെന്ന ഇസ്രായേല്‍ സിവിലിയന്‍ നിയമത്തേയും സൈനിക നിയമത്തേയും നോക്കുകുത്തിയാക്കുന്നതാണ് ഈ നടപടിയെന്ന് ആക്റ്റീവിസ്റ്റുകളും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്രായേലി സൈനികന്‍ കുട്ടിയെ വലിച്ചിഴക്കുന്നതും സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ഏതാനും മുതിര്‍ന്ന ഫലസ്തീനികള്‍ ഇതു തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

സിവില്‍ അഫയേഴ്‌സും ഫലസ്തീന്‍ മിലിറ്ററി ലിയേസാനും സംഭവത്തില്‍ ഇടപെട്ടതിനെതുടര്‍ന്ന് കുട്ടിയെ പിന്നീട് മോചിപ്പിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സിവില്‍ അഫയേഴ്‌സ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യമായിട്ടാണ് സ്‌കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും അധ്യാപകനെ മര്‍ദ്ദിക്കുകയും ചെയ്യുന്നത്. നിലവില്‍ 270 ഓളം ഫലസ്തീന്‍ കുട്ടിത്തടവുകാര്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നതായാണ് ഫലസ്തീന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.

Full View

Tags:    

Similar News