ഇസ്രായേൽ ആക്രമണം പകർത്തിയ ഫോട്ടോ ജേർണലിസ്റ്റിൻറെ ഇടംകണ്ണ് വെടിവെച്ച് തകർത്തു; പ്രതിഷേധം വ്യാപകം

വെള്ളിയാഴ്ച ഹെബ്രോണിലെ സുരിഫ് മേഖലയില്‍ നടന്ന പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ അമര്‍നേഹിനു നേരെ ഒരു ഇസ്രയേലി സൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അമര്‍നേഹിന്റെ ഇടംകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

Update: 2019-11-18 06:52 GMT

ബത്‌ലഹേം: ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ക്രൂരതയ്‌ക്കെതിരേ വ്യാപക പ്രതിഷേധം. വെള്ളിയാഴ്ച ഫലസ്തീന്‍ സ്വദേശികള്‍ നടത്തിയ പ്രതിഷേധത്തിനിടെ സൈന്യം നടത്തിയ വെടിവായ്‌പ്പില്‍ ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫറായ മുഅത്ത് അമര്‍നേഹിൻറെ കണ്ണ് നഷ്ടപ്പെട്ടിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരാണ് ഞായറാഴ്ച ഇസ്രായേലില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കു നേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. ബത്‌ലഹേം നഗരത്തിന്റെ വടക്കന്‍ പ്രവേശന കവാടത്തില്‍ ഇരുന്നു പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് കണ്ണീര്‍ വാതക ബോംബുകള്‍ വര്‍ഷിച്ചതെന്ന് ഫലസ്തീന്‍ ക്രോണിക്കിള്‍ റിപോര്‍ട്ട് ചെയ്തു. രണ്ടു മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച ഹെബ്രോണിലെ സുരിഫ് മേഖലയില്‍ നടന്ന പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ അമര്‍നേഹിനു നേരെ ഒരു ഇസ്രയേലി സൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അമര്‍നേഹിന്റെ ഇടംകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇസ്രായേലി അധികൃതര്‍ കൈവശപ്പെടുത്തിയ ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇത് കവര്‍ ചെയ്യാൻ എത്തിയതായിരുന്നു അമര്‍നേഹി.

സംഭവത്തില്‍ ഉടന്‍തന്നെ ഇടപെടണമെന്ന് അന്താരാഷ്ട്ര മാധ്യമ ഫെഡറേഷന്‍ (ഐജെഎഫ്) അടക്കമുള്ള സംഘടനകളോട് ഫലസ്തീനിയന്‍ ജേണലിസ്റ്റ്‌സ് സിന്‍ഡിക്കേറ്റ് (പിജെഎസ്) ആവശ്യപ്പെട്ടു. ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ദിനംപ്രതി അക്രമം വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News