നിശബ്ദമാക്കാനാവില്ലെന്ന് അൽ ജസീറ; ഇസ്രായേലി വ്യോമാക്രമണം വ്യക്തമായ ​ഗൂഡാലോചനയിൽ

കെട്ടിടം ആക്രമിക്കുന്നതിന് മുമ്പ് കെട്ടിടമുടമയ്ക്ക് ഇസ്രായേല്‍ സൈന്യത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.

Update: 2021-05-15 17:47 GMT

ഗസ: അൽ ജസീറ, അസോസിയേറ്റഡ് പ്രസ് എന്നീ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഫലസ്തീനിലെ ഗസ സ്ട്രിപ്പിലുള്ള കെട്ടിടങ്ങൾ തകർത്ത ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അൽ ജസീറ. ഇതുകൊണ്ടൊന്നും നിശബ്ദമാക്കാനാവില്ല എന്നാണ് അല്‍ ജസീറ അവതാരക ഹസ്സാ മൊഹ്ദീന്‍ പ്രതികരിച്ചത്.

ജലാ ടവര്‍ എന്ന കെട്ടിടമാണ് ബോംബാക്രമണത്തിലൂടെ തകര്‍ത്തത്. കെട്ടിടം ആക്രമിക്കുന്നതിന് മുമ്പ് കെട്ടിടമുടമയ്ക്ക് ഇസ്രായേല്‍ സൈന്യത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. എത്രയും പെട്ടന്ന് കെട്ടിടമൊഴിപ്പിക്കണമെന്നാണ് ഇസ്രായേല്‍ രഹസ്യന്വേഷണ വിഭാ​ഗം ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയതെന്ന് ജലാ ടവര്‍ ഉടമ ജാവദ് മെഹ്ദി പറഞ്ഞു.

എഎഫ്പി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ മാധ്യമപ്രവർത്തകർക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനായി 10 മിനിറ്റ് കൂടി നൽകണമെന്ന് ജാവദ് മെഹ്ദി അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഇസ്രായേൽ ഉദ്യോഗസ്ഥൻ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാലാണ് ജീവഹാനി ഉണ്ടാകാതിരുന്നത്.

അൽ ജസീറ ചാനലിനെ നിശബ്ദമാക്കാൻ സാധിക്കില്ലെന്ന് അല്‍ ജസീറ അവതാരക ഹസ്സാ മൊഹ്ദീന്‍ പ്രതികരിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇവിടെ തങ്ങളുടെ ബ്യൂറോ പ്രവര്‍ത്തിക്കുന്നതായി ഇസ്രായേലിന് അറിയാമായിരുന്നെന്നും അസോസിയേറ്റഡ് പ്രസ് സിഇഒ ഗാരി പ്രുടും പറഞ്ഞു.