യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, ഇസ്രായേൽ ഭീകരതയെ ന്യായീകരിച്ച് ബൈഡൻ

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തെക്കുറിച്ച് ബൈഡന്‍ അഭിപ്രായപ്പെട്ടത്.

Update: 2021-05-13 08:36 GMT

ഗസ: ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശവും അതിക്രമവം വർധിച്ചതിനെ തുടർന്ന് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ഇസ്രായേലും ഫലസ്തീനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച മാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തി. 67 ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ടെല്‍ അവീവിനേയും തെക്കന്‍നഗരമായ ബീര്‍ഷെബയേയും ലക്ഷ്യമിട്ട് ഫലസ്തീന്‍ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകള്‍ പതിച്ച് എട്ട് ഇസ്രായേലികളും മരിച്ചു.

130 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസും അവകാശപ്പെട്ടു. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കുന്നു. ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലായിരിക്കും തിരിച്ചടിയെന്നാണ് ഇതിന് ഇസ്രായേല്‍ നല്‍കിയ മറുപടി. ഹമാസിന്റെ ഗാസ നഗരമേധാവിയെ അടക്കം വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. രൂക്ഷമായ സംഘര്‍ഷം യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്ക യുഎന്‍ പങ്കുവെച്ചു കഴിഞ്ഞു. ആശങ്കയ്ക്ക് ആക്കം കൂട്ടി പല രാജ്യങ്ങളും ഇസ്രായേലിന്റെയും ഫലസ്തീനിന്റെയുമായി രണ്ട് ചേരികളിലായി അണി നിരക്കാനും തുടങ്ങി.

ഫലസ്തീനെതിരേ ഇസ്രായേലിന്റെ വ്യോമാക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് രംഗത്തെത്തിയത്. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ഫോണില്‍ സംസാരിച്ച ബൈഡന്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ സമാധാന ദൂതനായി അയച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തെക്കുറിച്ച് ബൈഡന്‍ അഭിപ്രായപ്പെട്ടത്. 

Similar News