ഇസ്രായേൽ ഗസയിൽ വ്യോമാക്രമണം നടത്തിയത് 600 ഇടങ്ങളിൽ

ഹമാസ് പോരാളികളുടെ താവളങ്ങളാണ് തകർത്തതെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് ഫലസ്തീനിൽ നിന്ന് ലഭിക്കുന്ന റിപോർട്ട്.

Update: 2021-05-13 11:00 GMT

ഗസ: ഫലസ്തീനുമേലുള്ള ഇസ്രായേൽ അധിനിവേശത്തെ തുടർന്നുള്ള സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേൽ ഫലസ്തീന് മേൽ പോർവിമാനം ഉപയോഗിച്ച് വ്യോമാക്രമണങ്ങൾ നടത്തുകയാണ്. ഗസയിൽ 600 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ലഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് സ്ഥിരീകരിച്ചു.

പോർവിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചായിരുന്നു ഇസ്രായേൽ സേന ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. വലിയ കെട്ടിടങ്ങൾ വരെ ബോംബുകൾ വീണ് തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹമാസ് പോരാളികളുടെ താവളങ്ങളാണ് തകർത്തതെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് ഫലസ്തീനിൽ നിന്ന് ലഭിക്കുന്ന റിപോർട്ട്. അതേസമയം ഹമാസിന്റെ ഭാഗത്തു നിന്നു ഇതിനോടകം 1,600 ലധികം മിസൈലുകൾ ഇസ്രായേലിനു നേരെ പ്രയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപോർട്ട്.