കൊവിഡ് വാക്‌സിനിലും ഇസ്രായേല്‍ ക്രൂരത; ഫലസ്തീനികള്‍ക്ക് നല്‍കില്ലെന്ന്

Update: 2021-01-17 12:59 GMT
ഗസ: ആധുനിക ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം അധിനിവേശം നടത്തുന്ന ഇസ്രായേലിന്റെ മറ്റൊരു ക്രൂരത കൂടി പുറത്തുവരുന്നു. ലോകം കൊവിഡ് മഹാമാരിക്കെതിരേ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഫലസ്തീനികള്‍ക്ക് വാക്‌സിന്‍ നിഷേധിക്കുകയാണ് ഇസ്രായേല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗം നടപ്പാക്കുമ്പോള്‍ 50 ലക്ഷത്തോളം ഫലസ്തീനികള്‍ താമസിക്കുന്ന ഗസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ഇതുവരെ കുത്തിവയ്പ് നല്‍കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല. ജനീവ കണ്‍വന്‍ഷന്‍ 56ാം വകുപ്പ് പ്രകാരം മേഖലയിലെ ആരോഗ്യ, ആശുപത്രി സേവനങ്ങള്‍ നിര്‍ബന്ധമായും അനുവദിക്കണമെന്നതു പോലും കാറ്റില്‍പ്പറത്തിയാണ് ഫലസ്തീനികള്‍ക്കു കൊവിഡ് വാക്‌സിന്‍ നിഷേധിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തിന്റെയും ഉപരോധത്തിന്റെ ഭാഗമായി അവശ്യ മരുന്നുകള്‍ക്കും മറ്റും ഏറെ ബുദ്ധിമുട്ടുന്ന ഫലസ്തീന്‍ ജനതയെയാണ് മരണത്തിനു വിട്ടുകൊടുക്കുന്ന വിധത്തില്‍ വാക്‌സിന്‍ നിഷേധിക്കുന്നത്.

    അതേസമയം, ഫലസ്തീനികള്‍ക്ക് ഭൂരിപക്ഷമുള്ള ഗസയിലും വെസ്റ്റ് ബാങ്കിലും കൊവിഡ് വാക്‌സിന്‍ എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന അനൗദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് പത്രമായ 'ഇന്‍ഡിപെന്‍ഡന്റ്' റിപോര്‍ട്ട് ചെയ്തു. ഇസ്രായേലാവട്ടെ വിതരണത്തിനു വേണ്ടി 80 ലക്ഷം ഫൈസര്‍, 60 ലക്ഷം മൊഡേണ, ഒരു കോടി ആസ്ട്രസെനിക്ക എന്നിവ വാങ്ങിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, വെസ്റ്റ് ബാങ്കില്‍ മാത്രം 27 ലക്ഷം ഫലസ്തീനികള്‍ക്കാണ് വാക്‌സിന്‍ നിഷേധിച്ചതെന്നും റിപോര്‍ട്ടിലുണ്ട്. ഫലസ്തീനില്‍ ഇതുവരെ 1,60,000 പേര്‍ കൊവിഡ് ബാധിതരാണെന്നാണ് കണക്ക്. ഇതില്‍ 1,700 പേര്‍ മരണപ്പെട്ടു. ഗസയില്‍ മാത്രം 47,000 രോഗബാധിതരില്‍ 460 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗസ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശവുമാണ്. എന്നാല്‍, ഇസ്രായേല്‍ ഭരണകൂടം നിഷേധിക്കുകയാണെങ്കില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Israel Is Refusing To Give Palestinians COVID-19 Vaccines

Tags:    

Similar News