ജെറുസലേമില്‍ യുഎസ് എംബസിക്ക് ഭൂമി വിട്ടുനല്‍കി ഇസ്രായേല്‍

Update: 2026-03-25 04:28 GMT

തെല്‍ അവീവ്: ജെറുസലേമില്‍ പുതിയ യുഎസ് എംബസി നിര്‍മിക്കുന്നതിനായി ഇസ്രായേല്‍ ഔദ്യോഗികമായി ഭൂമി അനുവദിച്ചു. ദക്ഷിണ ജെറുസലേമിലെ താല്‍പിയോട്ട് മേഖലയിലുള്ള മുന്‍ സൈനിക താവളത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ എംബസി സമുച്ചയം ഉയരുക.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വിദേശകാര്യ മന്ത്രി ഗിദെയോന്‍ സാര്‍, ഭവന നിര്‍മാണ മന്ത്രി ഹയിം കാറ്റ്സ് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. നീക്കത്തിന് പൂര്‍ണ പിന്തുണ നല്‍കിയ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബീക്ക് ഇസ്രായേല്‍ ഭരണകൂടം നന്ദി അറിയിച്ചു.

ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസ് നിലപാടിനുള്ള അംഗീകാരമാണിതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തില്‍ ഇരുരാജ്യങ്ങളും ഒന്നിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

താല്‍പിയോട്ട് പരിസരത്തുള്ള പഴയ 'അലന്‍ബി' സൈനിക താവളത്തിലാണ് എംബസി നിര്‍മിക്കുന്നത്. തന്ത്രപ്രധാനമായ ഭൂമിയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. 2017ലാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതും എംബസി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ചതും. 2018 മെയ് 14ന് അര്‍നോണ മേഖലയില്‍ താല്‍ക്കാലികമായി എംബസി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

Tags: