രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാൻ അമിത്ഷായുടെ നേതൃത്വത്തിൽ സമിതി

9,280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേതുമാണ്.

Update: 2020-01-24 05:08 GMT

ന്യൂഡൽഹി: പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു.

9,400 ഇത്തരം സ്വത്തുക്കളാണ് ഇവിടെ വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടിരൂപ സർക്കാരിനു ലഭിച്ചേക്കും. 9,280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേതുമാണ്. 'ശത്രുസ്വത്ത് നിയമ'പ്രകാരമാണ് ഇവ സർക്കാർ വിറ്റഴിക്കുക.

അടുത്തിടെ നടന്ന ഒരു യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് 6,289 പേരുടെ സ്വത്ത് സംബന്ധിച്ച സർവേ പൂർത്തിയായതായും ബാക്കി 2,991 പേരുടെ സ്വത്തുക്കൾ അവകാശികളുടെ പക്കലുണ്ടെന്നും അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.

വിഭജന വേളയിൽ പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ അവകാശികൾക്കും പിന്നീട് ഇന്ത്യയിൽ അവശേഷിക്കുന്ന സ്വത്തുക്കൾക്ക് അവകാശവാദമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്ന 49 വർഷം പഴക്കമുള്ള എനിമി പ്രോപ്പർട്ടി നിയമ ഭേദഗതിക്ക് ശേഷമാണ് ഈ നീക്കം.

ഷാ അധ്യക്ഷനായ സമിതിക്കു പുറമെ, രണ്ട് ഉപസമിതികളും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി.

Tags:    

Similar News