ശ്രീലങ്കന്‍ സ്‌ഫോടനം: ഉത്തരവാദിത്തമേറ്റെടുത്ത് ഐഎസ്

അതിനിടെ, സ്‌ഫോടനം നടത്തിയ അക്രമിയുടേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ബാഗുമായി ക്രിസ്ത്യന്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Update: 2019-04-23 11:41 GMT

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സായുധസംഘമായ ഐഎസ്. ഐഎസിന്റെ പ്രചരണ വിഭാഗമായ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 'യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തേയും ശ്രീലങ്കയിലെ ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണം നടത്തിയത് ഐഎസ് സംഘത്തിലെ പോരാളികളാണെന്ന്' അമാഖ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ അവകാശവാദം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളൊന്നും സംഘം പുറത്തുവിട്ടിട്ടില്ല. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്ന് അവകാശപ്പെട്ടുള്ള വീഡിയോ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് മുന്നോട്ട് വന്നത്. പൊട്ടിത്തെറിച്ച മൂന്നു അക്രമികളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

അതേസമയം, പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ്‌ ജമാഅത് ആണ് ആക്രമണത്തിനു പിന്നിലെന്ന് നേരത്തേ ശ്രീലങ്കന്‍ ഭരണകൂടം അറിയിച്ചിരുന്നു. ന്യൂസിലന്‍ഡ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പിന് പ്രതികാരമായിട്ടാണ് ആക്രമണമെന്നും പാര്‍ലമെന്റില്‍ ശ്രീലങ്കന്‍ ഉപ പ്രതിരോധമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ആക്രമണത്തില്‍ 300ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതിനിടെ, സ്‌ഫോടനം നടത്തിയ അക്രമിയുടേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ബാഗുമായി ക്രിസ്ത്യന്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.






Tags: