യുപിയില്‍ അറസ്റ്റ് ചെയ്ത ഇസ് ലാം മതപ്രബോധകരെ ഉടന്‍ മോചിപ്പിക്കണം: ഓള്‍ ഇന്ത്യാ ദഅ് വാ സെന്റര്‍ അസോസിയേഷന്‍

പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മുസ്‌ലിംകളെ ബലിയാടുകളാക്കുകയാണ്

Update: 2021-06-23 07:36 GMT

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചചെയ്ത ഇസ് ലാം മത പ്രബോധകരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ഖാസിമി എന്നിവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യാ ദഅ് വാ സെന്റര്‍ അസോസിയേഷന്‍(എഐഡിസിഎ) ആവശ്യപ്പെട്ടു. രണ്ടുപേരെയും അറസ്റ്റ് ചെയ്ത നടപടി ഞങ്ങളെ ഞെട്ടിച്ചെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-28ന്റെ ലംഘനമാണിതെന്നും സംഘടന കുറ്റപ്പെടുത്തി. ഏത് മതം സ്വീകരിക്കാനും പരിശീലിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 അവകാശം നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 26 ല്‍ മതജീവകാരുണ്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്കാനുള്ള അവകാശവും നല്‍കുന്നുണ്ട്. എന്നാല്‍, മറുവശത്ത് വിവിധ മതംമാറ്റ നിയമങ്ങളുടെ പേരില്‍ ഇതിനെ തടയുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉദ്ദേശ്യത്തെ അട്ടിമറിക്കുന്നതാണ് നടപടികളെന്ന് വ്യക്തമാക്കുന്നു.

    ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനും മുസ്‌ലിംകളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനും നിക്ഷിപ്ത താല്‍പര്യത്തോടെ ദുഷ്പ്രചാരണം നടക്കുകയാണ്. തെറ്റായ വിവരണങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും മുസ്‌ലിംകളെ ബലിയാടുകളാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിനെ കുറിച്ച് മറ്റുള്ളവരോട് വിശദീകരിക്കാനും നൂറ്റാണ്ടുകളായി അഭിമാനത്തോടെ കാണുന്ന സാമുദായിക ഐക്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പാലം പണിയുകയെന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇസ്‌ലാമിനെ ശരിയായ വീക്ഷണകോണില്‍ വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണം 'നിര്‍ബന്ധിത പരിവര്‍ത്തനം' അല്ല. ഇസ്‌ലാമിന്റെ അനുയായികളെയും അതിന്റെ പ്രചാരകരെയും 'മതപരിവര്‍ത്തന റാക്കറ്റ്' എന്ന് മുദ്രകുത്തി അവരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പിന്തുണയോടെ സ്‌റ്റേറ്റ് മെഷിനറി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എടിഎസ് തിടുക്കം കാട്ടുകയാണ്. ഏതെങ്കിലും ആളുടെ മതം പ്രചരിപ്പിക്കുന്നത് തെറ്റല്ല. അതിനാല്‍ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തതു സംബന്ധിച്ച് എടിഎസിന് അത്തരം അധികാരമുണ്ടോയെന്ന് ചോദിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. കൂടാതെ, 'ഘര്‍ വാപസി' എന്ന പേരില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' എന്ന തീവ്രമായ പ്രചാരണവും കാണുന്നുണ്ട്.ഇതിനെതിരേ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും കണ്ണടയ്ക്കുകയാണ്.

    സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റം തുറന്നുകാട്ടപ്പെടേണ്ടി വരുന്നത് തീര്‍ത്തും വേദനാജനകമാണ്. മതപ്രബോധകര്‍ക്കെതിരേ കേസ് ചുമത്തിയ നടപടിയില്‍ എഐഡിസിഎ ശക്തമായി അപലപിച്ചു. 'മതപരിവര്‍ത്തന റാക്കറ്റ്' എന്ന് പറഞ്ഞ്അറസ്റ്റ് ചെയ്ത മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ഖാസിമി എന്നിവരെ ഉടന്‍ മോചിപ്പിക്കണം. ഇരുവര്‍ക്കുമെതിരേ ചുമത്തിയ കേസ് മൗലികാവകാശ ലംഘനമാണെന്ന് മനസ്സിലാക്കി ഹൈക്കോടതി റദ്ദാക്കണമെന്നും ഓള്‍ ഇന്ത്യ ദഅ് വാ സെന്റര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Islam preachers arrested in UP should be released immediately: All India Dawa Center Association





Tags:    

Similar News