ഇറാഖിലെ ഇറാന്‍ കോണ്‍സുലേറ്റിനു തീയിട്ടു; വെടിവയ്പില്‍ 45 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

ഇതോടെ കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്

Update: 2019-11-29 13:36 GMT

ബഗ് ദാദ്: ഇറാഖില്‍ ആഴ്ചകളായി നടന്നുവരുന്ന പ്രക്ഷോഭത്തിനിടെ ഇറാന്‍ കോണ്‍സുലേറ്റിനു തീയിട്ടതിനെ തുടര്‍ന്നു ഇറാഖി സൈന്യം നടത്തിയ വെടിവയ്പില്‍ 45 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അര്‍ധരാത്രി പ്രതിഷേധവുമായെത്തിയവര്‍ തെക്കന്‍ നഗരമായ നസിറിയ്യയില്‍ പാലം തടഞ്ഞതോടെയാണ് ഇറാഖി സുരക്ഷാ സൈന്യം ശക്തമായ നടപടിക്കു മുതിര്‍ന്നത്. രണ്ട് പാലങ്ങളില്‍ കുത്തിയിരുന്ന് ഉപരോധം തീര്‍ത്തവര്‍ക്കു നേരെയുണ്ടായ വെടിവയ്പിലാണ് 29 പേര്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് പ്രക്ഷോഭകര്‍ നജഫിലുള്ള ഇറാന്‍ കോണ്‍സുലേറ്റിനു തീയിട്ടത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി പോലിസും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു. ടൈഗ്രീസ് നദിക്കു സമീപമുണ്ടായ ആക്രമണത്തില്‍ നാലുപേരും നജാഫില്‍ 14 പേരുമാണ് കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.

    തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി ആദില്‍ അബ്ദല്‍ മഹ്ദി സമാധാനം പുന സ്ഥാപിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുതിര്‍ന്ന സേനാ കമാന്‍ഡര്‍മാരെ അയച്ചിരുന്നു. നസിറിയയില്‍ 25 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇവിടേക്ക് നിയോഗിച്ച സൈനിക കമാന്‍ഡര്‍ ജാമില്‍ ഷമ്മറിയെ മാറ്റണമെന്ന് ഗവര്‍ണര്‍ ആദില്‍ അല്‍ ദാഖിലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമാന്‍ഡറെ പിന്‍വലിച്ചു. നജാഫിലെ കോണ്‍സുലേറ്റ് കത്തിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച ഇറാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

    ഒക്ടോബര്‍ ആദ്യത്തില്‍ തുടങ്ങിയ പ്രക്ഷോഭം ആരംഭിച്ചശേഷമുള്ള ഏറ്റവും അക്രമാസക്തമായ ദിവസങ്ങളിലൊന്നായിരുന്നു ഇത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ ഇറാന്‍ അതിര്‍ത്തിയായ മെഹറാന്‍ അടച്ചതായി പ്രാദേശിക അതിര്‍ത്തി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സമീപകാല സംഭവങ്ങളും ഇറാഖിലണ്ടായ അസ്വസ്ഥതകളും ശ്രജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും മെഹ്‌റാന്‍ അതിര്‍ത്തി ഇന്നുരാത്രി മുതല്‍ അടച്ചിരിക്കുകയാണെന്നും അതിര്‍ത്തി പോസ്റ്റ് മാനേജര്‍ മുജ്തബാ സുലൈമാനി പറഞ്ഞു. അതിര്‍ത്തി എപ്പോള്‍ തുറക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News