ഇറാഖില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു; 30 പേര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ മൂന്നാഴ്ചയായി ഇറാഖില്‍ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുകയാണ്. തൊഴില്‍ ക്ഷാമം രൂക്ഷമായതിനു പുറമെ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലുമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.
ബഗ്ദാദ്: ഇറാഖില്‍ ആഴ്ചകളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. ഇന്നലെ പ്രക്ഷോഭകാരികള്‍ക്കു നേരെയുണ്ടായ പോലിസ് വെടിവയ്പില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങിയവക്കെതിരേയാണ് ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോവാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാത്തതിനെ തുടര്‍ന്ന് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയായിരുന്നു. ബഗ്ദാദിന് പുറമേ തെക്കന്‍ പ്രവിശ്യകളായ ബസറ, മെയ്‌സന്‍, ദി ഖാര്‍, മുത്തന്ന എന്നിവിടങ്ങളിലും പോലിസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. 2000ലേറെ പേര്‍ക്ക് പരിക്കേറ്റതായാണു റിപോര്‍ട്ട്. പ്രക്ഷോഭം ഇറാഖ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിരുന്നു. എന്നാല്‍ ചില അംഗങ്ങള്‍ യോഗത്തിനെത്തിയിരുന്നില്ല. ചര്‍ച്ചകളും നടന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നാണ് പാര്‍ലമെന്റംഗങ്ങളുടെ പരാതി.
കഴിഞ്ഞ മൂന്നാഴ്ചയായി ഇറാഖില്‍ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുകയാണ്. തൊഴില്‍ ക്ഷാമം രൂക്ഷമായതിനു പുറമെ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലുമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. സാധാരണക്കാരായ ഇറാഖികളുടെ ആവശ്യങ്ങളേക്കാള്‍ പ്രാദേശികമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാറിന് താല്‍പര്യമെന്നും ജനങ്ങള്‍ പറയുന്നു. ഇറാഖിലെ 40 ദശലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും ആറ് ഡോളറില്‍ താഴെ പ്രതിശീര്‍ഷ വരുമാനമുള്ളവരാണെന്നു ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറാണ്.